പി വി അൻവർ എം എൽ എയുടെ പിന്നാലെ സി പി എം സഹയാത്രികനും മുൻ മന്ത്രിയും നിയമസഭാംഗവുമായ കെ ടി ജലീലും. അൻവർ ഉന്നയിച്ച പല വിഷയങ്ങളും പ്രസക്തമാണെന്നും അതിനോട് യോജിപ്പാണെന്നും ജലീൽ പറയുന്നു. കാര്യമുള്ളതുകൊണ്ടാണല്ലോ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. എം ആർ അജിത്കുമാർ ഉൾപ്പെടെ കുറ്റക്കാരായ പൊലിസുകാർ ഉണ്ടെങ്കിൽ അവർക്കെതിരെ സർക്കാർ കർശന നടപടി എടുക്കുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായും കെ ടി ജലീൽ പറഞ്ഞു.
താൻ അൻവറുമായി പൊലിസിലെ ചില വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. പൊലിസിലെ സംഘി വൽക്കരണമായിരുന്നു ചർച്ച ചെയ്തത്. പൊലിസിൽ കുറച്ചു കാലങ്ങളായി വർഗീയവൽക്കരണം നടക്കുന്നുണ്ടെന്നും ജലീൽ പറഞ്ഞു. ഏറ്റവും കൂടുതൽ സ്വർണകടത്തു കേസുകൾ പിടിക്കുന്നത് മലപ്പുറത്താണന്ന രീതിയിൽ പൊലീസിൽ നിന്നു തന്നെ വാർത്തകൾ നൽകുന്നു. കോഴിക്കോട് എയർപോർട്ടിൽ എപ്പൊ സ്വർണം പിടിച്ചാലും മലപ്പുറത്ത് കള്ളക്കടത്ത് പിടിച്ചു എന്ന രീതിയിലാണ് വാർത്തകൾ നൽകുന്നത്. ഇതിനു പിന്നിലെ കാരണവും അന്വേഷിക്കേണ്ടതുണ്ട്. മൂന്നു വടക്കൻ ജില്ലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന എയർപോർട്ടാണ് കോഴിക്കോട് എന്നത് ഈ വാർത്ത നൽകുന്നവർ വിസ്മരിക്കരുന്നതായും ജലീൽ പറഞ്ഞു.
സി പി എം ലെ മാപ്പിള ലഹള എന്ന് ചിലർ സമകാലിക വിഷയങ്ങളെ ആക്ഷേപിക്കുന്നുണ്ട്. ഇത് രാജ്യത്തെ സംഘപരിവാർ ശക്തികളെ കൂടുതൽ ശക്തമാക്കാൻ മാത്രമേ സഹായിക്കൂ എന്നു കൂടി ഓർക്കണമെന്നും ജലീൽ. കൂടുതൽ കാര്യങ്ങൾ ഒക്ടോബർ രണ്ടിന് പറയുമെന്നും കെ ടി ജലീൽ പറഞ്ഞു.