പി വി അൻവർ എം എൽ എ പരാതിയുമായി ഹൈക്കോടതിയിലേക്ക്. താൻ എഴുതി തയ്യാറാക്കി നൽകിയ പരാതിയിൻമേൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് പറഞ്ഞ പാർട്ടി, തൻ്റെ പരാതിക്ക് പുല്ലുവില കൽപ്പിച്ചില്ലെന്നും പി വി അൻവർ , നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം എസ് പി ഓഫിസിലെ മരം മുറി കേസുമായി ബന്ധപ്പെട്ട പരാതിയിലും സ്വർണം പൊട്ടിയ്ക്കൽ കേസിലുമൊന്നും തൻ്റെ പരാതികളിൽ മേലുള്ള അന്വേഷണം കാര്യക്ഷമമല്ല. എ ഡി ജി പി എം ആർ അജിത്കുമാറിനെതിരെ താൻ ഉന്നയിച്ച പരാതിയിലും ശരിയായ അന്വേഷണമല്ല നടക്കുന്നതെന്നും അൻവർ കുറ്റപ്പെടുത്തി.
സത്യസന്ധമായി പരാതി നൽകിയ തന്നെ സ്വർണം തട്ടിപ്പുകാരുടെ ആളാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കള്ളക്കടത്തുകാരെ താൻ മഹത്വവത്ക്കരിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ പൊതു സമൂഹത്തിനു മുന്നിൽ സ്വർണ ക്കളക്കടത്തുകാരുടെ ആളെന്ന രീതിയിൽ തന്നെ സംശയമുനയിൽ നിർത്തി. അത് തനിയ്ക്ക് വലിയ ഡാമേജാണ് ഉണ്ടാക്കിയതെന്നും പി വി അൻവർ പറഞ്ഞു.
തനിക്കെതിരെ എം ആർ അജിത്കുമാർ എഴുതി കൊടുത്ത തിരക്കഥയും സംഭാഷണവുമാണ് മുഖ്യമന്ത്രി വായിച്ചത്. അത് അദ്ദേഹത്തിന് ഭൂഷണമാണോ എന്ന് മുഖ്യമന്ത്രി തന്നെ ആലോചിക്കണം. എം ആർ അജിത്കുമാർ ഒരു നൊട്ടോറിയസ് ക്രിമിനലാണ്. തന്നെ അയാൾ എപ്പൊ വേണമെങ്കിലും അറസ്റ്റ് ചെയ്തു കൊണ്ടു പോകാം. അറസ്റ്റിലാകുന്നതിനു മുമ്പ് എല്ലാ സത്യങ്ങളും പൊതു ജനങ്ങൾക്കു മുമ്പിൽ പറയാനാണ് താൻ വന്നതെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവൊന്നും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി സെക്രട്ടറി പറഞ്ഞതും പി ശശിക്കെതിരെയുള്ള പരാതിയിൽ കഴമ്പില്ലെന്നു തന്നെയാണ്. കഴമ്പില്ലാത്ത പരാതി ചവറ്റു കൊട്ടയിലേക്കാണല്ലോ കൊണ്ടിടാറ്. പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇനി താൻ നിയമത്തിൻ്റെ വഴിയേ പോകുമെന്നും അൻവർ പറഞ്ഞു.
താൻ സി പി എം മായി കഴിഞ്ഞ എട്ടുവർഷമായി സഹകരിക്കുകയാണെന്നാണ് ചിലർ പറയുന്നത്. ഡി ഐ സി കോൺഗ്രസിലേക്ക് തിരികെ പോയ അന്നു മുതൽ താൻ സി പി എം ന് ഒപ്പമാണെന്നും അൻവർ പറഞ്ഞു. താൻ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവായി രണ്ടു വീഡിയോ ക്ലിപിംഗുകളും പി വി അൻവർ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു.