ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ശേഷം സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേർന്ന് ഒരുമിച്ച് മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കാം എന്നു തീരുമാനമുണ്ടായെങ്കിലും അമ്മയിലെ ചിലർ എതിർത്തതുകൊണ്ടാണ് അത് നടക്കാതെ പോയതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ. റിപ്പോർട്ടിനു പിന്നാലെ അമ്മ, നിർമാതാക്കളുടെ സംഘടന തുടങ്ങിയവയിൽ നിന്ന് ചിലർ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തിരുന്നു. സംയുക്തമായി കാര്യങ്ങൾ വിശദീകരിക്കാം എന്ന നിർദേശം താനാണ് മുന്നോട്ടു വച്ചതെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർ ഇക്കാര്യത്തിൽ അനുകൂലമായ നിലപാടിലായിരുന്നെങ്കിലും അമ്മയിലെ മറ്റു ചില അംഗങ്ങൾ ഇതിൻ്റെ ആവശ്യമില്ല എന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. അന്നത് ആവശ്യമില്ലന്ന് പറഞ്ഞ അമ്മയിലെ ആ അംഗങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വലിയ പുരോഗമന വാദികൾ ചമയുന്നത് പിന്നീട് കണ്ടുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഫെഫ്ക, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം പാലിക്കുന്നു എന്ന ആക്ഷേപത്തിനു മറുപടി പറയുകയായിരുന്ന ഉണ്ണികൃഷ്ണൻ കുറ്റം ചെയ്ത എല്ലാവരും നിയമ നടപടിക്ക് വിധേയരാകണമെന്നും പറഞ്ഞു. ഫെഫ്കയാണ് ആദ്യമായി ഇങ്ങനെയൊരു നിലപാട് എടുത്തതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഞങ്ങളുടെ അംഗങ്ങളും ആരോപണ വിധേയരായിട്ടുണ്ട്. അന്വേഷണത്തിൽ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തുകയോ കോടതി പരാമർശം നടത്തുകയോ കോടതി പരാമർശം നടത്തുകയോ ചെയ്താൽ ആ നിമിഷം ആ അംഗത്തെ പുറത്താക്കുകയും നിരപരാധിത്വം തെളിയിച്ചാൽ മാത്രമേ തിരിച്ചെടുക്കൂ എന്നും ബി ഉണ്ണികൃഷ്ണൻ കുട്ടിച്ചേർത്തു.
