എം മുകേഷ് എം എൽ എക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി. പാർട്ടിയും എൽ ഡി എഫും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് എം എ ബേബി പറഞ്ഞു. ആദ്യ വിഷയം ഉണ്ടായപ്പോൾ ജനപ്രിയനായ ഒരു നടനെതിരെ പിണറായി സർക്കാർ നടപടി സ്വീകരിച്ചു. അയാൾ കുറേക്കാലം ജയിലിൽ കഴിഞ്ഞു. മാധ്യമങ്ങൾ അതൊന്നും കാണിക്കുന്നില്ല. അന്ന് വനിതാ ചലച്ചിത്ര പ്രവർത്തകർ നൽകിയ നിവേദനത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്നും എം എ ബേബി പറഞ്ഞു.
ഇപ്പോൾ ലോക്സഭയിൽ പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള ചില എം പിമാർക്കെതിരെ സമാനമായ ആക്ഷേപമുണ്ട്. അവർക്കൊന്നുമെതിരെ കാണിക്കാത്തതാണു കൊല്ലം എം എൽ എക്കെതിരെ കാണിക്കുന്നത്. പാർട്ടിയുടെ ഘടകവുമായി ചർച്ച ചെയ്തതിനുശേഷം മാത്രമേ എനിക്ക് അഭിപ്രായം പറയാൻ സാധിക്കു. ഞാൻ നിസാരവൽക്കരിക്കുകയല്ല. ഒറ്റയ്ക്ക് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും എം എ ബേബി പറഞ്ഞു.
അതിനിടെ മുകേഷ്, എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് സി പി ഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയര്‍ന്നത്. നടിയുടെ പരാതിയിൽ മുകേഷിനെതിരെ കേസെടുത്ത സാഹര്യത്തിൽ എം എൽ എ സ്ഥാനം ഒഴിയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു.
മുകേഷിനു പുറമേ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, കോൺഗ്രസ് നേതാവ് അഡ്വ വി എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കൻറ്റോൺമെന്‍റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റുളളവര്‍ക്കെതിരെ കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.