കൊല്ലം ജില്ലയിലെ പടപ്പക്കരയിൽ ഇന്നലെ കൊല്ലപ്പെട്ട പുഷ്പലതയുടെ കൊലയാളികൾക്കായുള്ള തിരച്ചിൽ പൊലിസ് ഊർജിതമാക്കി. പുഷ്പലതയുടെ മകൻ അഖിലിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടു പോകുന്നത്. ചുറ്റിക കൊണ്ട് തലയിൽ അടിച്ചും ഉളി പോലുള്ള കൂർത്ത എന്തോ ആയുധം ഉപയോഗിച്ച് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നുണ്ട്. പോസ്‌റ്റ്മോർട്ടം റിപ്പോർട്ടു കൂടി കിട്ടിയാൽ മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടു.
പുഷ്പലതയുടെ മകൻ അഖിൽ ലഹരിയ്ക്കടിമയാണെന്നും പണം ആവശ്യപ്പെട്ട് നിരന്തരം ഇയാൾ വീട്ടിൽ ബഹളം ഉണ്ടാക്കാറുണ്ടെന്നും പൊലിസ് പറയുന്നു. സംഭവത്തിനു ശേഷം അഖിലിനെ കാണാതായിട്ടുമുണ്ട്. വെള്ളിയാഴ്ചയും വീട്ടിൽ അഖിൽ ബഹളമുണ്ടാക്കിയതായി അയൽ വാസികൾ പറയുന്നു. പുഷ്പലതയുടെ പിതാവായ ആൻ്റണിയും ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.