കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിൽ നിർണായക തെളിവാണ് ഇപ്പോൾ ലഭിച്ചിരിയ്ക്കുന്നത് എന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ. ലോറിയിൽ തടി കയറ്റി കെട്ടിവച്ചിരുന്ന കയർ ലഭിച്ചതിനു സമീപത്തായി തന്നെ അർജുൻ്റെ ലോറി ഉണ്ടാകുമെന്നു തന്നെയാണ് കളക്ടർ പറയുന്നത്. തിരച്ചിൽ നടത്തുന്ന നാവിക സേനാംഗങ്ങൾ അതു ശരിവയ്ക്കുന്ന വിധത്തിലുള്ള സൂചനകൾ നൽകിയതായും കളക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു.
കൂടുതൽ തിരച്ചിലിനായി ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ഇതിനായി 50 ലക്ഷം രൂപയുടെ ചെലവുണ്ടാകും. ജലമാർഗം കൊണ്ടുവരുന്നതിനു മാത്രം 22 ലക്ഷം രൂപ വേണം. ശേഷമുള്ള പ്രവർത്തന ചെലവുകളും അനുബന്ധ ചെലവുകൾ വേറേയും കണ്ടെത്തണം. ഇതെല്ലാം കൂടി കണക്കു കൂട്ടുമ്പോൾ ഏകദേശം അരക്കോടി രൂപ കണ്ടെത്തേണ്ടി വരും.


ഇന്നലെ (ബുധൻ) നാവികസേന നടത്തിയ തിരച്ചിലിൽ കയർ ഒഴികെ കാര്യമായി ഒന്നും കിട്ടിയിരുന്നില്ല. ചില ലോഹ സാധനങ്ങൾ ലഭിച്ചിരുന്നെങ്കിലും അത് തൻ്റെ ലോറിയുടേതല്ലെന്ന് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമയായ മനാഫ് പറഞ്ഞു. ഗംഗാവലി പുഴയിലെ അടിയൊഴുക്കിൻ്റെ ശക്തി നന്നായി കുറഞ്ഞത് തിരച്ചിലിന് ഗുണം ചെയ്യുമെങ്കിലും മണ്ണിടിച്ചിലിനെ തുടർന്ന് പുഴയിൽ അടിഞ്ഞു കൂടിയ ഭീമാകാരമായ മൺ കൂനകളും വെള്ളത്തിൽ ഒഴുകി വന്ന് പുഴയിൽ അടിഞ്ഞു കൂടിയ വൻ മരങ്ങളും സുഗമമായ തിരച്ചിലിന് തടസമുണ്ടാക്കുന്നതായി നാവിക സേനയും മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയും പറഞ്ഞു.