വയനാട് ഉരുൾപൊട്ടലിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. ഭരണകൂടത്തിന് നന്ദിയെന്ന് സൈന്യം അറിയിച്ചു. സൈന്യം ഭാഗീകമായാണ് പിന്മാറുന്നത്. സൈനിക സേവനത്തിന് മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും നന്ദി അറിയിച്ചു.
താത്കാലികമായി നിർമ്മിച്ച ബെയ്‌ലി പാലം മെയ്ന്റനൻസ് ടീം പ്രദേശത്ത് തുടരും. ഹെലികോപ്റ്റർ സെർച്ച് ടീമും അടുത്ത നിർദേശം വരുന്നത് വരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം അറിയിച്ചു. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകും.
സൈന്യത്തിന്റെ എല്ലാ സംഘങ്ങളും മടങ്ങും. എന്നാൽ രക്ഷാപ്രവർത്തനം പൂർണമായും എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു. സൈന്യത്തിൻ്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണിവർ.
