നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത് 32 മൃതദേഹങ്ങൾ; 25 ശരീര ഭാഗങ്ങൾ

At Malayalam
1 Min Read

വയനാട് ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയിൽ നിലമ്പൂർ, മുണ്ടേരി എന്നിവിടങ്ങളിൽ നിന്നായി ചൊവ്വാഴ്ച വൈകിട്ട് 7.30 വരെ കണ്ടെടുത്തത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും. 19 പുരുഷൻമാർ, 11 സ്ത്രീകൾ, 2 ആൺകുട്ടികൾ, 25 ശരീരഭാഗങ്ങൾ എന്നിങ്ങനെയാണ് ലഭിച്ചത്. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 6 മണി മുതൽ തന്നെ പോത്തുകല്ല് ഭാഗത്ത് നിന്ന് രക്ഷാ പ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുക്കാൻ തുടങ്ങിയിരുന്നു.

ജില്ലാ ആശുപത്രിയിൽ എത്തിച്ച മുതദേഹങ്ങളും ശരീരഭാഗങ്ങളും വേഗത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം പുരോഗമിക്കുകയാണ്. 26 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഫോറൻസിക് വിഭാഗം ഡോക്ടർമാരെ എത്തിച്ച് നിലമ്പൂരിൽ തന്നെയാണ് പോസ്റ്റുമോർട്ടം ചെയ്യുന്നത്. ജില്ലാ ആശുപത്രിയിലെ രണ്ട് നില പേവാർഡുകളിൽ പൂർണമായി മൃതദേഹങ്ങൾ കിടത്തിയിരിക്കുകയാണ്. ഇതിനായി 50 ലധികം ഫ്രീസറുകൾ ഇതിനകം ആശുപത്രിയിലേക്ക് വിവിധ ഇടങ്ങളിൽ നിന്നായി എത്തിച്ചിട്ടുണ്ട്. രാത്രിയിലും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ തുടരും.

ജില്ലയുടെ ചുമതല വഹിക്കുന്ന കായിക – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ജില്ലാ ആശുപത്രിയിലെത്തി മൃതദേഹങ്ങൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. നിലമ്പൂർ എം എൽ എ പി വി അൻവർ , ജില്ലാ കളക്ടർ വി ആർ വിനോദ് , ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ , നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, മറ്റ് ജനപ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment