മലയാളികളുടെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര എന്ന ഇതിഹാസ ഗായിക. പ്രായഭേദമന്യേ ഓരോ മലയാളിയുടെയും മനസ്സിൽ എഴുതി ചേർത്ത സ്വരമാധുരി.
വർഷങ്ങൾ കഴിയുന്തോറും ചിത്രയുടെ പാട്ടിന് മാധുര്യം കൂടുന്നതല്ലാതെ ഒരു മാറ്റവും ആ ശബ്ദത്തിനും ചിത്രയെന്ന വ്യക്തിക്കും സംഭവിച്ചിട്ടില്ല. പതിനായിരത്തലധികം പാട്ടുകൾ. അതിൽ മലയാളം, തമിഴ്, ഹിന്ദി, കന്നഡ അങ്ങനെ ഭാഷകൾക്ക് അതിരില്ലാതെ നീളുന്നു.
മലയാളത്തിൻ്റെ വാനമ്പാടിയെന്ന പേര് അതുകൊണ്ട് തന്നെ ചിത്രയ്ക്ക് മാത്രം സ്വന്തം. മലയാളികളുടെ നാവിലും ഹൃദയത്തിലും ഇപ്പോഴും എപ്പോഴും സൂക്ഷിക്കുന്ന പത്തു പാട്ടുകളുണ്ടെങ്കിൽ അവയിൽ ഒന്നിലധികം ചിത്രയുടേത് തന്നെയാവും
ദക്ഷിണേന്ത്യയിൽ നൈറ്റിംഗേൽ,
ഉത്തരേന്ത്യയിൽ പിയ ബസന്തി, കേരളത്തിൽ വാനമ്പാടി,
തമിഴ്നാട്ടിൽ ചിന്നകുയിൽ,
കർണ്ണാടകയിൽ കന്നഡ കോഗിലേ,
ആന്ധ്രാപ്രദേശ് – തെലങ്കാന എന്നിവിടങ്ങളിൽ സംഗീത സരസ്വതി എന്നീ പേരുകളിൽ അറിയപ്പെടാൻ ഭാഗ്യം ലഭിച്ച ഏക ഗായിക.
കരമന കൃഷ്‍ണൻ നായരുടെയും ശാന്ത കുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്ത് ജനനം. അച്ഛൻ തന്നെയായിരുന്നു ആദ്യ ഗുരു. കെ ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടക സംഗീതം പഠിച്ചു. 1979ല്‍ എം ജി രാധാകൃഷ്‍ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിനു വേണ്ടി ചെല്ലം ചെല്ലം…. എന്ന ഗാനം പാടിക്കൊണ്ടായിരുന്നു പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. 16 തവണ കേരള സംസ്ഥാന അവാര്‍ഡ് 6 തവണ ദേശീയ അവാര്‍ഡ്. 9 തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ്. 4 തവണ തമിഴ്‍നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. 3 തവണ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് എന്നിവ ഉൾപ്പെടെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഗായികയും കെ എസ് ചിത്രയാണ്.
2005-ൽ പത്മശ്രീ പുരസ്കാരവും 2021-ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. 2005 ൽ യു കെയിലെ ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ് ചിത്ര. 2009 ൽ കിംഗ്‌ഹായ് ഇന്റർനാഷണൽ മ്യൂസിക് ആൻഡ് വാട്ടർ ഫെസ്റ്റിവലിൽ ചൈന സർക്കാറിന്റെ ബഹുമതി നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ഗായികയുമാണ്. 2001ൽ റോട്ടറി ഇന്റർനാഷണലിന്റെ അവാർഡിനും അർഹയായി.
ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ച ഗാനങ്ങൾ
1) 1986 ൽ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന ചിത്രത്തിലെ
പാടറിയേൻ പഠിപ്പറിയേൻ… എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. തമിഴിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ കെ ബാലചന്ദർ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് സിന്ധുഭൈരവി. ഒരുപക്ഷെ കെഎസ് ചിത്രയുടെ ശബ്ദത്തിലെ മാധുര്യത്തെ ഏറ്റവും നന്നായി ഉപയോഗിച്ച പാട്ടാകും പാടറിയേൻ പഠിപ്പറിയേൻ… ഇളയരാജയുടെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്. വൈരമുത്തുവാണ് തമിഴിൽ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്. നാടൻ പാട്ടിന്റെ ഈണത്തിൽ വളരെ മെല്ലെയാരംഭിക്കുന്ന പാട്ട് പിന്നീട് അടിമുടി കർണാടക സംഗീതമായാണ് മാറുന്നത്.
2) മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി…. ഹരിഹരന്റെ സംവിധാനത്തിൽ വിനീത്, തിലകൻ, മോനിഷ, സലീമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് നഖക്ഷതങ്ങൾ. ഇതിലെ അഭിനയത്തിന് മോനിഷക്ക് മികച്ച നടിക്കുള്ള ഉർവ്വശി അവാർഡ് ലഭിച്ചിരുന്നു. ഒ എൻ വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബോംബെ രവി ആണ്. ഒരു കാലത്ത് മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞൊരു ഗാനമായിരുന്നു ഇത്.
3) ഇന്ദു പുഷ്പം ചൂടിനിൽക്കും രാത്രി… എം ടി വാസുദേവൻ നായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി 1989 ൽ ഭരതൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് വൈശാലി. ഒ എൻ വി കുറുപ്പിന്റെ വരികൾ വളരെ മനോഹരമായാണ് ചിത്ര പാടിയത്. ചിത്രത്തിന് സംഗീതം നൽകിയത് ബോംബെ രവിയാണ്. 4 ഗാനങ്ങളാണ് ചിത്ര വൈശാലിക്ക് വേണ്ടി പാടിയത്. എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു.
4) മാനാ മധുരൈ…. 1996 ൽ പുറത്തിറങ്ങിയ മിൻസാരക്കാനവ് എന്ന ചിത്രത്തിൽ എ ആർ റഹ്മാന്റെ സംഗീതത്തിൽ പാടിയ ഗാനമാണ് മാന മധുരൈ എന്ന ഗാനം. തമിഴ് സംഗീതത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച ഗാനങ്ങളായിരുന്നു ചിത്രത്തിലേത്. രാജീവ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രയ്ക്ക് നാലാമത്തെ ദേശീയ അവാർഡ് നേടിക്കൊടുത്ത ഗാനം ഒരു കാലത്തെ ട്രെൻഡ് സെക്ടർ ആയിരുന്നു.
5) പായലേം ചൻമൻ …..1997 ൽ
പ്രിയദർശനെ ഹിന്ദിയിലെ അറിയപ്പെടുന്ന ഒരു സംവിധായകൻ ആക്കിയത് വിരാസത് എന്ന ചിത്രമായിരുന്നു. ചിത്രത്തിൽ പായലേം ചൻമൻ എന്ന ഗാനമായിരുന്നു കെ എസ് ചിത്ര ആലപിച്ചത്. കുമാർ സാനുവും ചിത്രയും കൂടിയാണ് ഗാനം ആലപിച്ചത്. ജാവേദ് അക്തറിന്റെ വരികൾക്ക് സംഗീതം നൽകിയത് അനുമാലിക് ആയിരുന്നു. തബുവും അനിൽകപൂറുമാണ് ഗാനരംഗത്ത് അഭിനയിച്ചത്.
6) ഒവ്വരു പൂക്കളുമേ…… 2004 ൽ പ്രദർശനത്തിനെത്തിയ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ പി എ വിജയുടെ വരികൾക്ക് ഭരദ്വാജ് സംഗീതം നൽകിയ ഈ ഗാനത്തിന് ചിത്രയ്ക്കും പി എ വിജയ്ക്കും ദേശീയ അവാർഡ് ലഭിച്ചു. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ഒട്ടും കുറയാത്ത സ്വരമാധുര്യത്തോടെ, മലയാളികള്‍ കെ എസ് ചിത്രയുടെ പാട്ടുകള്‍ കേള്‍ക്കുന്നു. കെ എസ് ചിത്രയുടെ പഴയ പാട്ടുകള്‍ക്ക് യുവതലമുറയിലും ആരാധകര്‍ ഏറെ.
കെ ജയകുമാർ രചിച്ച് രവീന്ദ്രൻ സംഗീതം നൽകിയ ഇനിയും പ്രദർശനത്തിനെത്താത്ത നീലക്കടമ്പിലെ
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
നിന്നെ പ്രതീക്ഷിച്ചു നിന്നു……
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
എന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ..
നീയിതു ചൂടാതെ പോകയോ…
സത്യൻ അന്തിക്കാടിൻ്റെ വരികൾക്ക് രവീന്ദ്രൻ സംഗീതം പകർന്ന അടുത്തടുത്ത് എന്ന ചിത്രത്തിലെ
ആലോലം ചാഞ്ചാടും
ഈ കാറ്റിൽ കന്നിപ്പൂവിൻ മണമായി
മോഹത്തളിരിൻ മധുവായി വന്നാലും
ആരോമലേ ആത്മാവിലെ ആനന്ദസംഗീതമേ….
1987 -ൽ പുറത്തിറങ്ങിയ ഒരു മെയ്മാസ പുലരിയിൽ എന്ന ചിത്രത്തിൽ പി ഭാസ്‌കരന്റെ വരികൾക്ക് രവീന്ദ്രൻ സംഗീതം നൽകിയ പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറിവിണ്ണിലും മണ്ണിലും പൂവിലും പുല്ലിലുംവർണ്ണച്ചിറകുമായ് പാറി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി…..” എന്നീ ഗാനങ്ങളുo ശ്രദ്ധേയമാണ്.
മലയാളത്തിൻ്റെ സ്വന്തം വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ.
