46 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേർ കണ്ണൂരിൽ അറസ്റ്റിലായി. പയ്യന്നൂർ റയിൽവേ സ്റ്റേഷനു സമീപത്തു വച്ച് സംശയാസ്പദമായ രീതിയിൽ കണ്ട രണ്ടു പേരെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ വന്ന വാഹനത്തിനുള്ളിൽ നിന്നും പണം കണ്ടെത്തിയത്.
സത്യവാദ് ആദർശ്, ശിവജി എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയാണ് തങ്ങളുടെ സ്വദേശമെന്നാണ് ഇവർ പൊലിസിനോട് പറഞ്ഞത്. റയിൽവേ സ്‌റ്റേഷനിലേക്ക് രണ്ടു പേർ പണവുമായി വരുന്നുണ്ടന്ന് പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണത്തോടൊപ്പം ഇവരെ അറസ്റ്റു ചെയ്തത്.
46 ലക്ഷം രൂപയുടെ നോട്ടുകൾ കെട്ടുകളാക്കിയാണ് വണ്ടിയിൽ സൂക്ഷിച്ചിരുന്നത്. കുഴൽപ്പണ ഇടപാടു സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലിസിൻ്റെ നിഗമനം. കൂടുതൽ വിവരങ്ങൾ ഇവരെ ചോദ്യം ചെയ്യുന്നതോടെ പുറത്തുവിടുമെന്നും ഡി വൈ എസ് പി വിനോദ് കുമാർ പറഞ്ഞു.
