മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുൻ്റെ കുടുംബം രണ്ട് യു ട്യൂബ് ചാനലുകൾക്കെതിരെ പരാതി നൽകി. ഈ ചാനലുകൾ അർജ്ജുൻ്റെ അമ്മയുടെ വാക്കുകൾ വളച്ചൊടിച്ച് വാർത്ത നൽകിയതിൻ്റെ ഫലമായി തങ്ങൾക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം വാർത്താ ചാനലുകളോട് അർജ്ജുൻ്റെ അമ്മ സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. സൈന്യം വേണ്ടത്ര കാര്യക്ഷമമായ രീതിയിൽ ഇടപെട്ടില്ലെന്നും അർജുൻ വീഴാൻ സാധ്യതയുള്ള കുഴിയിൽ രക്ഷാ പ്രവർത്തനത്തിൻ്റെ ഭാഗമായി മണ്ണിട്ടു മൂടിയതിനാൽ അർജ്ജുൻ ഇനി ജീവനോടെ വരാൻ സാധ്യതയില്ലെന്നും അമ്മ പ്രതികരിച്ചതായാണ് ചാനലുകൾ പറയുന്നത്. സൈന്യത്തെ വിമർശിച്ചതായി പറഞ്ഞാണ് സൈബർ ആക്രമണം തുടങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. അർജ്ജുൻ്റെ ഇളയമ്മയുടെ ശബ്ദം എഡിറ്റു ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയുണ്ട്.
അർജ്ജുനായുള്ള തിരിച്ചിൽ ഇപ്പോഴും തുടരുകയാണ്. ലോറി കണ്ടെത്താൻ കഴിഞ്ഞ സാഹചര്യത്തിൽ ഇന്നു തന്നെ അർജ്ജുനെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷാ പ്രവർത്തനത്തിൽ തുടക്കം മുതൽ കർണാടക സർക്കാർ മെല്ലെ പോക്കു നയമാണ് സ്വീകരിച്ചതെന്ന് ഇപ്പോഴും പരാതിയുണ്ട്.