കേന്ദ്ര സർക്കാറിന്റെ വിദഗ്ധോപദേശക സമിതിയായ നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം. 79 പോയിന്റുമായി ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. ബിഹാറാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.‘സുസ്ഥിര വികസന ലക്ഷ്യത്തിൻറെ കീഴിൽ നിശ്ചയിച്ച 16 ലക്ഷ്യങ്ങളിൽ കാര്യമായ പുരോഗതി കൈവരിക്കാൻ സർക്കാറിന്റെ നടപടികളുടെ ഫലമായി രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്ന് നിതി ആയോഗ് സി.ഇ.ഒ ബി.വി.ആർ സുബ്രഹ്മണ്യൻ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി നീതി ആയോഗ് തയ്യാറാക്കുന്ന പട്ടികയിൽ തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്. 2020–-21 ൽ പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയിൽ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമെത്തിയതെങ്കിൽ പുതിയ വികസന സൂചികയിൽ നാല് പോയിന്റ് കൂടി ഉയർത്തി 79 പോയിൻ്റോടു കൂടിയാണ് കേരളം ഒന്നാമതെത്തിയത്.
ഇന്ത്യയുടെ ആകെയുള്ള സുസ്ഥിര വികസന ലക്ഷ്യം സ്കോർ 2020-21 കാലയളവിൽ 66 പോയിന്റുണ്ടായിരുന്നത് 2023-24 കാലയളവിൽ 71 പോയിന്റായി ഉയർന്നിട്ടുണ്ട്. ദാരിദ്ര്യ നിർമാർജനം, മാന്യമായ ജോലി, സാമ്പത്തികം, കാലാവസ്ഥാ പ്രവർത്തനങ്ങൾ, ജീവിതം നിലവാരം എന്നിവയിലെ വളർച്ചയാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഛണ്ഡീഗഢ്, ജമ്മു ആൻഡ് കശ്മീർ, പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം നടത്തുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ. സംസ്ഥാനങ്ങളുടെ പട്ടികയിൽ 78 പോയിന്റുള്ള തമിഴ്നാടാണ് കേരളത്തിനും ഉത്തരാഖണ്ഡിനും പിറകിലായുള്ളത്. ഗോവക്ക് 77 പോയിന്റുണ്ട്. 57 പോയിന്റുള്ള ബിഹാറാണ് ഏറ്റവും മോശം പ്രകടനമുള്ള സംസ്ഥാനം. ജാർഖണ്ഡിന് 62ഉം നാഗാലാൻഡിന് 63ഉം പോയിന്റാണുള്ളത്.