സ്പീക്കറോ ? ആര്? ഞങ്ങളറിഞ്ഞില്ല

At Malayalam
1 Min Read

കൊടിക്കുന്നിലിനെ സ്പീക്കർ സ്ഥാനാർഥിയാക്കിയത് ഇന്ത്യ മുന്നണിയിലെ ഘടക കക്ഷിയായ തൃണമൂൽ കോൺഗ്രസിന് അത്ര സുഖിച്ച മട്ടല്ല. സ്ഥാനാർഥിയായി കൊടിക്കുന്നിലിനെ നിശ്ചയിച്ച വിവരം തങ്ങൾ ടി വി യിലൂടെയാണ് അറിഞ്ഞതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ പറയുന്നു. അത് ശരിയായ നടപടി അല്ലെന്നും സുദീപ്. ഇന്ത്യ മൂന്നണി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതും സ്ഥാനാർഥിയെ നിശ്ചയിച്ചതൊന്നും തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും സുദീപ് പറയുന്നു.

എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി കോൺഗ്രസ് എത്തിയിട്ടുണ്ട്. പ്രതിപക്ഷ കക്ഷി നേതാക്കളുമായി, കേന്ദ്രമന്തിയും ബി ജെ പി നേതാവുമായ രാജ്നാഥ് സിംഗ്, സ്പീക്കർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നെങ്കിലും ഡെപ്യൂട്ടി സ്പീക്കർ വിഷയത്തിൽ സമവായത്തിനു തയ്യാറായിരുന്നില്ല. കോൺഗ്രസ് പ്രസിഡൻ്റ് മല്ലി കാർജുൻ ഖാർഗെ ഇതു സംബന്ധിച്ച് പല തവണ രാജ്നാഥ് സിംഗിനോട് ചോദിച്ചിട്ടും വ്യക്തയുള്ള ഒരു മറുപടിയും അദ്ദേഹം നൽകിയിരുന്നില്ല. സ്പീക്കർ സ്ഥാനത്തേക്ക് നോമിനേഷൻ നൽകാൻ പത്തു മിനിറ്റ് മാത്രം സമയം അവശേഷിക്കുമ്പോഴാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് വിശദീകരിക്കുന്നു.

ഇതിനിടെ ഇന്ത്യ മുന്നണിയുടെ സ്പീക്കർ സ്ഥാനാർഥിയായ കൊടിക്കുന്നിൽ സുരേഷ് പ്രതിപക്ഷ കക്ഷി നേതാക്കളെയെല്ലാം വിളിച്ച് വോട്ട് അഭ്യർഥിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. അതിൻ്റെ ഭാഗമായി തൃണമൂൽ കോൺഗ്രസ് നേതാക്കളേയും അദ്ദേഹം ബന്ധപ്പെട്ടിരുന്നതായും അവർ പറയുന്നു. പക്ഷേ തൃണമൂൽ നേതാക്കൾ അതിനെ കുറിച്ച് പറയുന്നുമില്ല. എന്തിനും ഏതിനും ഉടക്കിടുന്ന മമത ബാനർജി ഇക്കാര്യത്തിൽ എന്തു നിലപാടെടുക്കും എന്നതാണ് ഇനി കണ്ടെറിയേണ്ടത്.

Share This Article
Leave a comment