വയനാട് ജില്ലയിലെ കോണിച്ചിറയിലും പരിസരത്തുമായി ജനവാസ മേഖലകളിൽ ഇറങ്ങി മൂന്നു പശുക്കളെ കൊന്ന തോൽപ്പെട്ടി 17 എന്ന് വനം വകുപ്പിൻ്റെ ലിസ്റ്റിൽ പേരുള്ള കടുവ ഒടുവിൽ വനം വകുപ്പു സ്ഥാപിച്ച കൂട്ടിലായി. കെണിയിലായ കടുവയെ ഇരുളത്തുള്ള വനം വകുപ്പിൻ്റെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ കുറേ ദിവസങ്ങളായി ജനവാസമേഖലകളിലായിരുന്ന കടുവയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതിനാൽ കുറച്ചു ദിവസം വനം വകുപ്പു കേന്ദ്രത്തിൽ കടുവ നിരീക്ഷണത്തിൽ തുടരാനാണ് സാധ്യത. പരിശോധനയിൽ മുൻവശത്തെ രണ്ടു പല്ലുകൾ കടുവയ്ക്ക് നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്.
ഉൾക്കാട്ടിലേയ്ക്ക് കടുവയെ നിലവിലെ സാഹചര്യത്തിൽ കൊണ്ടുവിടുന്നത് കടുവയുടെ ആരോഗ്യത്തിനു നല്ല തല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതിനാൽ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനു ശേഷം കാഴ്ച ബംഗ്ലാവിലേക്കു മാറ്റുന്നതിനെ പറ്റിയും ആലോചിക്കുന്നുണ്ട്. കടുവയ്ക്ക് 10 വയസു പ്രായമുള്ളതായാണ് വനം വകുപ്പിൻ്റെ കണക്ക്.