ഗുണ്ടകൾ, സാമൂഹ്യ വിരുദ്ധർ തുടങ്ങിയവരുമായി കൂട്ടു കൂടുന്ന പൊലിസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു നീക്കം ചെയ്യാനുള്ള നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലിസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ഡി ജി പി പറഞ്ഞു. പുതിയ നിയമ സംഹിതകൾ അടുത്ത മാസം ഒന്നിന് നിലവിൽ വരുന്നുണ്ട്. ഏകദേശം 38,000 ൽ അധികം പൊലിസ് ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് ഇതിനോടകം പരിശീലനം നൽകിയിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവിമാർക്കും പരിശീലനം നൽകി കഴിഞ്ഞു. സേനയിലെ ബാക്കിയുള്ളവർക്കുo ഉടൻ പരിശീലനം നൽകും.
ജനമൈത്രി പൊലിസിനെ കൂടി ഉപയോഗിച്ചു കൊണ്ട് വർധിച്ചു വരുന്ന ഓൺലൈൻ തട്ടിപ്പുകൾ തടയാൻ ജില്ലാ പൊലിസ് മേധാവികൾ നടപടി സ്വീകരിക്കണം. ഓൺലൈൻ തട്ടിപ്പുകൾ സംബന്ധിച്ച് പൊതു ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രചരണവും നടത്തണം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള ആക്രമങ്ങൾ തടയാൻ വേണ്ട മുൻ കരുതൽ നടപടികൾ സ്വീകരിക്കണം. ഇത്തരം കേസുകളിലെ പ്രതികളെ താമസം വിനാ അറസ്റ്റു ചെയ്ത് നിയമ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലിസ് മേധാവികൾ ശ്രദ്ധ പുലർത്തണം. സ്ത്രീകൾ, കുട്ടികൾ എന്നിവരെ കാണാതായാൽ അന്വേഷണം കാര്യക്ഷമതയോടെ സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം.
പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള ശിക്ഷാ നടപടികൾ നിലവിലുണ്ടെങ്കിൽ വേഗത്തിൽ പൂർത്തീകരിക്കണം തുടങ്ങിയ തീരുമാനങ്ങളുമുണ്ടായി. എ ഡി ജി പി മാർ , ഐ ജി മാർ , ഡി ഐ ജി മാർ, ജില്ലാ പൊലിസ് മേധാവിമാർ തുടങ്ങിയവരും തിരുവനന്തപുരത്തെ പൊലിസ് ആസ്ഥാനത്തു നടന്ന യോഗത്തിൽ പങ്കെടുത്തു