സിക്കിമിൽ തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും അഞ്ചിലധികം പേർ മരിച്ചതായി വിവരം. നിരവധി പേർക്ക് പരിക്കു പറ്റിയിട്ടുമുണ്ട്. പത്തോളം പേരെ കാണാനില്ലന്നും വാർത്തയുണ്ട്. വരുന്ന ഞായറാഴ്ച വരെ മഴ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം അടിയന്തര സഹായമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
തലസ്ഥാനവുമായി വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിലെല്ലാം മണ്ണിടിഞ്ഞു വീണ് പൂർണമായും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. തരാഗ് മേഖലയിലാണ് മണ്ണിടിച്ചിലിനെ തുടർന്ന് കനത്ത നഷ്ടമുണ്ടായിരിക്കുന്നത്. ഇവിടെ ജനവാസ മേഖലയിലെ മിക്ക വീടുകളും തകർന്നു വീഴുകയോ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. 2023 ഒക്ടോബറിൽ സിക്കിമിൽ വെള്ള പൊക്കത്തെ തുടർന്ന് ഇരുന്നൂറോളം ആളുകൾ മരിച്ചിരുന്നു. അന്ന് ഏകദേശം 25,000 ൽ അധികം ആളുകളെ ദുരന്തം നേരിട്ട് ബാധിച്ചിരുന്നു.
