ഇന്ന് 36 പേർ മന്ത്രിമാരാകും, സുരേഷ് ഗോപി ഡെൽഹിക്ക്

At Malayalam
1 Min Read

നരേന്ദ്രമോദിക്കൊപ്പം 36 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിവരം. കേരളത്തിൽ നിന്ന് തൃശൂരിൽ നിന്നുള്ള പാർലമെൻ്റംഗമായ സുരേഷ് ഗോപി മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുള്ളു. തിരുവനന്തപുരത്തെ ശാസ്തമംഗലത്തുള്ള വീട്ടിൽ ഉണ്ടായിരുന്ന സുരേഷ് ഗോപിയെ നരേന്ദ്രമോദി നേരിട്ടു വിളിച്ച് ഡെൽഹിയിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഭാര്യ രാധികക്കൊപ്പം ഡെൽഹിക്കു പോകാൻ എത്തിയ സുരേഷ് ഗോപി ‘ അദ്ദേഹം തീരുമാനിച്ചു ഞാൻ അനുസരിക്കുന്നു ‘ എന്നാണ് വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. നേരിട്ടുള്ള വിമാനം കിട്ടാത്തതിനാൽ ബംഗളുരുവിൽ ഇറങ്ങി ഡെൽഹിക്കു പോകാനാണ് സുരേഷ് ഗോപിയുടെ പദ്ധതി.

പ്രധാന വകുപ്പുകളായ ആഭ്യന്തരം, ധനകാര്യം, റെയിവേ വിദേശകാര്യം, പ്രതിരോധം തുടങ്ങിയവയൊക്കെ ബി ജെ പി തന്നെ കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്. അമിത് ഷാ, നിർമലാ സീതാരാമൻ, നിതിൻ ഗഡ്ഗരി , രാജ്നാഥ് സിംഗ്, പീയുഷ് ഗോയൽ, അശ്വനി വൈഷ്ണവ്, മൻസൂക് മാണ്ഡവ്യ , ഹർദീപ് സിംഗ് പുരി ,ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ മൂന്നാം മോദിസർക്കാരിലും തുടരും.
ഹരിയാനയിലെ മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മധി പ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും പുതിയ മന്ത്രിസഭയിൽ ഉണ്ടാകും.

ചന്ദ്രബാബു നായിഡുവിൻ്റെ കക്ഷിയായ ടി ഡി പി ക്കും ജെ ഡി യുവിനും മൂന്നുവീതം കേന്ദ്ര മന്ത്രിമാർ ഉണ്ടാകും. ജെ ഡി എസ് അധ്യക്ഷൻ കുമാരസ്വാമി കേന്ദ്രമന്ത്രിയാണ്. ആർ എൽ ഡി ക്കും ഒരു മന്ത്രിസ്ഥാനം നൽകുന്നുണ്ട്. ജയന്ത് ചൗധരിയാകും അവരുടെ കേന്ദ്രമന്ത്രി.

പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യ പ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായി രാജ്ഘട്ടിലെത്തി പുഷ്പ്പാർച്ചന നടത്തി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മൃതി കുടീരത്തിലും പുഷ്പ്പാർച്ചന നടത്തിയിരുന്നു.

- Advertisement -

Share This Article
Leave a comment