ഓർമയിലെ ഇന്ന്, മെയ് 30- ഇടപ്പള്ളി രാഘവൻ പിള്ള

At Malayalam
3 Min Read

പ്രണയത്താൽ കവിതയും മരണവും സൃഷ്ടിച്ച ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ 115-ാം ജന്മവാർഷികമാണിന്ന്.

“മണിമുഴക്കം!
മരണ ദിനത്തിന്റെ മണിമുഴക്കം മധുരം! വരുന്നു ഞാൻ! അനുനയിക്കുവാനെത്തുമെൻ കൂട്ടരോ ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി……” സ്വന്തം മരണത്തെ പോലും പ്രണയാർദ്രമായ
വരിക​ളിൽ കുറിച്ച്, മലയാളത്തിലെ കാല്‍പനിക കവികളില്‍ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന ഇടപ്പള്ളി രാഘവന്‍ പിള്ള. ഇറ്റാലിയന്‍ കാല്പനികകവിയായ ലിയോപാര്‍ഡിയോടാണ് ഇടപ്പള്ളിയെ നിരൂപകര്‍ താരതമ്യപ്പെടുത്തുന്നത്. മലയാളകവിതയില്‍ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവന്‍പിള്ളയുമാണ്.

1909 മെയ് 30-ന് ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തുവീട്ടില്‍ നീലകണ്ഠപ്പിള്ളയുടെയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയില്‍ താഴത്തുവീട്ടില്‍ മീനാക്ഷിയമ്മയുടെയും മകനായി ഇടപ്പള്ളി രാഘവന്‍ പിള്ള ജനിച്ചു. ഇടപ്പള്ളി സാഹിത്യ സമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുത മേനോന്‍, ഇടപ്പള്ളി കരുണാകര മേനോന്‍ തുടങ്ങിയവരുമായുള്ള ബന്ധവും ജന്മസഹജമായ അദ്ദേഹത്തിന്റെ കവിതാവാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവന്‍ പിള്ള ചങ്ങമ്പുഴ കൃഷ്ണപിള്ളയെ പരിചയപ്പെടുന്നത്. ഇരുവരും ആദ്യം ബദ്ധ ശത്രുക്കളായിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായിത്തീര്‍ന്നു.

1927ല്‍ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനികകുടുംബത്തില്‍ ട്യൂഷന്‍ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിച്ചേര്‍ന്ന് സ്‌കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു. ഹൈസ്‌കൂള്‍ കാലത്തിനിടയില്‍ വളര്‍ന്ന പ്രേമബന്ധം ഇടപ്പള്ളിയെ തിരുവനന്തപുരത്തേക്ക് താമസം മാറ്റാനും ഇടയാക്കി.

- Advertisement -

കുറച്ചുകാലം തിരുവനന്തപുരം ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോയില്‍ ഗുമസ്തനായിനിന്നു. സുഹൃത്തുക്കളുടെ സഹായത്താല്‍ പ്രതിവാര പത്രമായ ‘ശ്രീമതി’യില്‍ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോള്‍ ‘കേരള കേസരി’യില്‍ ഗുമസ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളരാജ്യം, ചിത്രവാരി തുടങ്ങിയവയില്‍ ഇക്കാലത്ത് ധാരാളം കവിതകൾ പ്രസിദ്ധീകരിച്ചു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ അവതാരികയോടെ പ്രഥമ കവിതാ സമാഹാരമായ തുഷാരഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തുവെച്ചാണ്. കൊല്ലവര്‍ഷം 1110ലാണ് ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോ ‘തുഷാരഹാരം’ പ്രസിദ്ധീകരിച്ചത്. ‘കേരളകേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോള്‍ പ്രശസ്ത വക്കീലായിരുന്ന വൈക്കം വി എം നാരായണ പിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ താമസമാക്കി. ഭാഷാഭിവര്‍ദ്ധിനി പുസ്തകശാലവഴി തന്നെ ഹൃദയസ്മിതം, നവസൗരഭം എന്നീ സമാഹാരങ്ങളും പുറത്തിറങ്ങി.

കൊല്ലത്ത് വൈക്കം നാരായണപിള്ളയുടെ വീട്ടില്‍ താമസിക്കുന്ന കാലത്താണ് താന്‍ സ്‌നേഹിച്ച പെണ്‍കുട്ടിയുടെ വിവാഹ ക്ഷണപത്രം രാഘവന്‍ പിള്ളക്കു ലഭിക്കുന്നത്. 1936 ജൂലൈ 5ന് ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവന്‍ പിള്ള നാരായണ പിള്ളയുടെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തു. മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതിവിഷയമായി രാഘവന്‍ പിള്ള രചിച്ച കവിതകളാണ് ‘മണിനാദം’, ‘നാളത്തെ പ്രഭാതം’ എന്നിവ. ‘മണിനാദം’ മാതൃഭൂമി ആഴ്ചപ്പതിപ്പിനും ‘നാളത്തെ പ്രഭാതം’ മലയാളരാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടന്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘മണിനാദം’ അച്ചടിച്ചുവന്നു. ദിനപ്പത്രങ്ങളില്‍ മരണവാര്‍ത്ത വന്നതും അതേദിവസമായിരുന്നു. ‘നാളത്തെ പ്രഭാത’വുമായി മലയാളരാജ്യം ജൂലൈ ഏഴിനു പുറത്തിറങ്ങി. പ്രണയം കൊണ്ടു മാത്രമല്ല, തൻെറ മരണം കൊണ്ടു പോലും കവിത സൃഷ്ടിക്കുകയും പ്രണയ നിമിത്തം തന്നെ ജീവനൊടുക്കുകയും ചെയ്​ത ഇടപ്പള്ളി രാഘവൻ പിള്ള എന്ന കവി എക്കാലത്തും ജ്വലിക്കുന്ന ഓർമയാണ്​.

കവി ജീവിച്ചിരുന്ന കാലത്തുതന്നെ പ്രകാശിതമായ പുസ്തകങ്ങൾ തുഷാരഹാരം, ഹൃദയസ്മിതം, നവസൗരഭം എന്നിവയാണ്. ഇടപ്പള്ളിയുടെ മരണശേഷം 1944-ൽ കേസരി ബാലകൃഷ്ണ പിള്ളയുടെ അവതാരികയോടെയാണ് ‘മണിനാദം’ ഇറങ്ങുന്നത്. രാഘവൻ പിള്ളയുടെ പിതാവിൽനിന്ന് പകർപ്പവകാശം വാങ്ങി 1946-ൽ ചങ്ങമ്പുഴ തൃശൂർ മംഗളോദയത്തിലൂടെ ‘ഇടപ്പള്ളി രാഘവൻ പിള്ളയുടെ കൃതികൾ’ എന്ന പേരിൽ സമ്പൂർണ്ണ സമാഹാരമായി പ്രസിദ്ധീകരിച്ചു. അതിന്റെ ഒന്നാം പതിപ്പ് കൊല്ലവർഷം 1121-ലും രണ്ടാം പതിപ്പ് 1126-ലും മൂന്നാം പതിപ്പ് 1132-ലും നാലാം പതിപ്പ് 1138-ലും പുറത്തിറങ്ങി. നാലാം പതിപ്പിൽ സുധ, ചില്ലിക്കാശ് എന്നീ ഗദ്യരചനകളും മുൻ സമാഹാരങ്ങളിൽ ഉൾപ്പെടാതെ ശേഷിച്ച അവ്യക്തഗീതം (ഗദ്യകവിത), കാമുകൻ, കൃഷിപ്പാട്ട്, അറിയുന്നു ഞാൻ (വിവർത്തനം) എന്നിങ്ങനെ നാലു കവിതകൾ, അവ്യക്തഗീതം എന്ന ശീർഷകത്തിൽ നാലാം പതിപ്പിൽ ചേർത്തിട്ടുണ്ട്. കൂടാതെ 2008 ൽ അടയാളങ്ങൾ എന്ന സിനിമയിൽ
ചിരികൾ തോറുമെൻ, ഇളക് ഇളക് എന്നീ ഇടപ്പള്ളി കവിതകൾ വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകി യേശുദാസ് പാടി ഉൾപ്പെടുത്തിയിട്ടുമുണ്ട്.

Share This Article
Leave a comment