ഈ മാസം 31 ന് വിരമിയ്ക്കുന്ന, തിരുവനന്തപുരം നഗരസഭയിലെ തിരുവല്ലം സോണൽ ഓഫിസിലെ സീനിയർ ക്ലർക്ക് വിജിലൻസ് പിടിയിൽ. ഇന്നലെ വൈകീട്ട് ഓഫിസിൽ വച്ച് ആയിരം രൂപ വാങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്. പൂവാർ സ്വദേശിയായ സീനിയർ ക്ലർക്ക് അനിൽ കുമാറാണ് അറസ്റ്റിലായത്. തിരുവല്ലം സോണൽ ഓഫിസിൻ്റെ പരിധിയിൽ വരുന്ന പുഞ്ചക്കരിയിൽ നിർമിച്ച കെട്ടിടം ക്രമവൽക്കരിച്ച് നമ്പർ കിട്ടുന്നതിനായി നഗരസഭ സെക്രട്ടറിക്ക് അപേക്ഷ നൽകിയ വ്യക്തിയിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്.
നടപടി ക്രമങ്ങളുടെ ഭാഗമായി നഗരസഭയിൽ നിന്നും ഫയൽ തിരുവല്ലം സോണൽ ഓഫിസിലേക്കയച്ചെന്ന അറിയിപ്പ് കിട്ടിയ അപേക്ഷകൻ അവിടെ അന്വേഷിച്ചിട്ടു കൃത്യമായ മറുപടി കിട്ടിയില്ല. തുടർന്ന് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടുന്ന സീനിയർ ക്ലർക്കായ അനിൽ കുമാറിനെ സമീപിച്ചപ്പോഴാണ് കാര്യം നടക്കണമെങ്കിൽ ആയിരം രൂപ നൽകണമെന്നാവശ്യപ്പെട്ടത്. അപേക്ഷകൻ വിജിലൻസിനോട് വിവരം പറയുകയും അവരുടെ നിർദേശ പ്രകാരം ഓഫിസിൽ എത്തി ആവശ്യപ്പെട്ട പണം കൈമാറുകയും അപ്പോൾ തന്നെ വിജിലൻസ് അനിൽകുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സർവീസിൽ നിന്നു വിരമിയ്ക്കാൻ ആറു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഉദ്യോഗസ്ഥൻ അഴിമതി കേസിൽ വിജിലൻസിൻ്റെ പിടിയിലാകുന്നത്.
