സംസ്ഥാനത്ത് നൂറിലേറെ കേന്ദ്രങ്ങളിൽ ജി എസ് റ്റി വകുപ്പു നടത്തിയ പരിശോധനയിൽ 1,170 കോടി രൂപയുടെ നികുതി വെട്ടിപ്പു നടത്തിയതായി കണ്ടെത്തി. ആക്രി കച്ചവടത്തിൻ്റെ മറവിലാണ് ഏഴു ജില്ലകളിൽ മാത്രം നടത്തിയ പരിശോധനയിൽ ഇത്രയും വലിയ വെട്ടിപ്പു കണ്ടെത്തിയത്. മുന്നൂറിൽപ്പരം ഉദ്യോഗസ്ഥർ പങ്കെടുത്ത റെയ്‌ഡ് വെളുപ്പിന് അഞ്ചു മണിക്കാണ് തുടങ്ങിയത്.
ഓപ്പറേഷൻ പാം ട്രീ എന്ന പേരിൽ സംസ്ഥാന ജി എസ് റ്റി വകുപ്പു നടത്തിയ റെയ്ഡിൽ വ്യാജ രേഖകൾ, ബില്ലുകൾ എന്നിവ ഉപയോഗിച്ചും അതിഥി തൊഴിലാളികളുടെ പേരിലുള്ള രജിസ്ട്രേഷനിൽ വെട്ടിപ്പു നടത്തിയുമാണ് ഇത്രയും തട്ടിപ്പുകൾ നടത്തിവന്നിരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ ഫലമായി സംസ്ഥാനസർക്കാരിന് 209 കോടിയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ജി എസ് റ്റി രജിസ്ട്രേഷനുകൾ പരിശോധിച്ചപ്പോൾ 150 ൽ അധികം എണ്ണം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.