മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിന് വ്യത്യസ്ഥമായ പിറന്നാൾ സമ്മാനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മോഹൻലാൽ നായകനായ സിബി മലയിൽ ചിത്രം കിരീടം എല്ലാ കാലത്തും സിനിമാസ്വാദകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. വികാര തീവ്രവും അത്രത്തോളം ജീവിതഗന്ധിയുമായിരുന്ന ഈ ചിത്രം മോഹൻലാൽ എന്ന നടൻ്റെ നടന കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ്.
കണ്ണുകളെ ഈറനാക്കുക മാത്രമല്ല ഹൃദയങ്ങളെ കടുത്ത സമ്മർദത്തിലാക്കിയ നിരവധി രംഗങ്ങൾ, തിരുവനന്തപുരം വെള്ളായണിയിലെ ഒരു ചെറിയ പാലം പശ്ചാത്തലമാക്കി, സിബി മലയിൽ ചിത്രത്തിൽ ഇഴ ചേർത്തിരുന്നു.സ്വന്തം ജീവിതം ഒരു നീർക്കുമിള പോലെ പൊട്ടി തകർന്നപ്പോഴും, ആത്മാവിലാവാഹിച്ച പെണ്ണ് മറ്റൊരു ജീവിതത്തിലേക്കു വഴി പിരിയുമ്പോഴും, നെഞ്ചുരുകി , കരയാതെ കരഞ്ഞ് സേതുമാധവൻ, ഇരുവശങ്ങളിലും കാറ്റത്താടുന്ന നെൽപ്പാടങ്ങളുടെ നടുവിലെ കുഞ്ഞു പാലത്തിലെ ചെമ്മൺ പാതയിലൂടെ ലക്ഷ്യമില്ലാതെ പുറം തിരിന്ന് നടന്നു പോകുന്നുണ്ട്.
പിന്നണിയിൽ ജോൺസൺ മാസ്റ്ററുടെ ഈണത്തിൻ്റെ പിൻബലം മാത്രം…. കണ്ണീർ പൂവിൻ്റെ കവിളിൽ തലോടി…. ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി…എല്ലാം നഷ്ടപ്പെട്ട സേതുമാധവൻ്റെ ആരും കാണാത്ത കണ്ണുനീർ വീണ കിരീടം പാലം ഇനി വിനോദ സഞ്ചാര കേന്ദ്രമാകും എന്നാണ് മന്ത്രി മലയാളത്തിൻ്റെ സ്വന്തം ലാലേട്ടന് ആശംസകളോടൊപ്പം അറിയിച്ചിരിക്കുന്നത്.
മന്ത്രിയുടെ കുറിപ്പ് ചുവടെ
ലാലേട്ടന് ഒരുപിറന്നാള്‍ സമ്മാനം..’
കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു.മലയാളികളുടെ മനസ്സില്‍ ‘കിരീടം’ സിനിമയ്‌ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനുംസാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്.