മലബാർ ദേവസ്വം ബോർഡും അരളി പൂവു വേണ്ട എന്നു തീരുമാനിച്ചു . പൂവിലും ഇലയിലും വിഷമുണ്ടെന്നതിനാൽ ഭക്തർക്കുള്ള നിവേദ്യത്തിലൊന്നും ഇനി അരളി പൂവു ഉപയോഗിക്കരുത് എന്ന് ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾക്ക് നിർദേശം നൽകും.
നിവേദ്യത്തിന് ഉപയോഗിക്കാൻ പാടില്ല എന്നാണ് തീരുമാനം , പൂജാദികർമങ്ങളിൽ ഉപയോഗിയ്ക്കുന്നതിനു തടസം പറഞ്ഞിട്ടില്ല . നേരത്തേ അരളി പൂവ് പ്രസാദത്തിൽ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും തീരുമാനമെടുത്തിരുന്നു . എന്നാൽ അരളി പൂവിലെ വിഷാംശം സംബന്ധിച്ച ശാസ്ത്രീയമായ പരിശോധനാ ഫലം വന്നതിനു ശേഷം പൂർണമായും ഒഴിവാക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ നിലപാട്.
ഹരിപ്പാട് , അരളി പൂവും ഇലയും ചവച്ചതുകൊണ്ടാണ് പെൺകുട്ടി മരിക്കാനിടയായതെന്ന വാർത്തയ്ക്കു പിന്നാലെയാണ് ക്ഷേത്രങ്ങളിൽ പൂവിനു നിയന്ത്രണം വന്നത് . വാർത്തയ്ക്കു പിന്നാലെ ക്ഷേത്ര ജീവനക്കാരും ഭക്തരും ബോർഡിനെ ഒരുപോലെ ആശങ്ക അറിയിച്ചിരുന്നു . ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ പൂജക്കും പ്രസാദത്തിനും അരളി പൂവ് ഉപയോഗിക്കുന്നുണ്ട് . എന്നാൽ ഗുരുവായൂരിൽ നേരത്തേ തന്നെ അരളി പൂവോ ഇലകളോ ഉപയോഗിക്കാറില്ല.
ഹരിപ്പാട് സംഭവത്തിനു തൊട്ടുപിന്നാലെ പത്തനം തിട്ടയിൽ വെട്ടിയിട്ട അരളി പൂവും ഇലയും കഴിച്ച പശുവും കിടാവും ചത്തു പോയതും വാർത്തയായിരുന്നു. ശാസ്ത്രീയ പരിശോധനാ ഫലം വന്നാൽ മാത്രമേ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയൂ എന്നതാണ് പൊതുനിലപാട്.