അമേഠിയിലെ കോൺഗ്രസ് ഓഫിസ് അക്രമികൾ തകർത്തു . നിരവധി വാഹനങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ ഉണ്ടായതായാണ് വിവരം . അക്രമം നടന്നതിനു പിന്നാലെ നിരവധി പാർട്ടി പ്രവർത്തകർ ഓഫിസിൽ പാഞ്ഞെത്തി . ഇന്നലെ അർധ രാത്രിക്കു ശേഷമാണ് ഓഫിസ് ആക്രമണം ഉണ്ടായത്.
ബി ജെ പിയാണ് കോൺഗ്രസ് ഓഫിസ് അടിച്ചു തകർത്തതിനു പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു . അമേഠിയിൽ പരാജയം ഉറപ്പായ സാഹചര്യത്തിൽ ബി ജെ പി അക്രമത്തിൻ്റെ പാതയിലെത്തിയെന്ന് കോൺഗ്രസിൻ്റെ ജില്ലാ ഭാരവാഹിയായ പ്രദീപ് സിംഗൽ ആരോപിച്ചു . ഈ അക്രമത്തിലൊന്നും കോൺഗ്രസ് ഭയപ്പെടില്ലന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.


അമേഠിയിൽ ഇത്തവണ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കേട്ടിരുന്നെങ്കിലും കോൺഗ്രസ് നേതാവ് കിഷോരിലാൽ ശർമയാണ് മത്സരിക്കുന്നത് . 2019 ൽ ബി ജെ പി നേതാവ് സ്മൃതി ഇറാനി അമേഠിയിൽ രാഹുലിനെ തോൽപ്പിച്ചിരുന്നു . സ്മൃതി തന്നെയാണ് 2024 ലും അമേഠിയിൽ നിന്നു മത്സരിക്കുന്നത് . രാഹുലാകട്ടെ വിശ്വസ്ത കേന്ദ്രമായ റായ്ബറേലിയിലേക്കും മാറി. കൂടാതെ കേരളത്തിലെ വയനാട് മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്.
അമേഠിയിലെ കോൺഗ്രസ് ഓഫിസ് തകർത്തവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടിയെടുക്കുമെന്ന് പൊലിസ് , കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പു നൽകിയിരിക്കുകയാണ് . സ്ഥലത്ത് പൊലിസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.