ഇരു ചക്രവാഹനാപകടത്തിൽ ഹെൽമെറ്റ് ധരിച്ചിട്ടില്ല എന്ന ഒറ്റ കാരണത്താൽ നഷ്ടപരിഹാര തുക കുറയ്ക്കാനോ നൽകാതിരിക്കാനോ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു . അപകടത്തിൽ ആന്തരികാവയവങ്ങൾക്ക് സാരമായ ക്ഷതം സംഭവിച്ച് മരണം സംഭവിച്ചാൽ ഹെൽമെറ്റിന് അതുമായി എന്ത് ബന്ധമുണ്ടെന്നും കോടതി ചോദിച്ചു . തലയ്ക്കു മാത്രമല്ലാതെ മറ്റ് അവയവങ്ങൾക്കുണ്ടാകുന്ന പരിക്കും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ടന്നും അത്തരം ക്ഷതമാണ് മരണകാരണമെങ്കിൽ മുഴുവൻ നഷ്ടപരിഹാര തുകയും നൽകണമെന്നും കോടതി നിർദേശിച്ചു.
ഈറോഡിൽ നടന്ന ഒരു ഇരു ചക്രവാഹനാപകടത്തിൽ മരിച്ച എഞ്ചിനിയറിംഗ് വിദ്യാർത്ഥിയുടെ ആശ്രിതർക്ക് ലഭിക്കേണ്ടുന്ന നഷ്ടപരിഹാര തുകയിൽ ഹെൽമറ്റില്ലന്ന കാരണത്താൽ ഗണ്യമായ കുറവു വരുത്തിയ കേസിൻ്റെ വാദത്തിനിടയിലാണ് കോടതിയുടെ ഈ നിരീക്ഷണം. ഇക്കാര്യം ട്രൈബ്യൂണലിൻ്റെ ഉത്തരവിൽ പറഞ്ഞിട്ടുമുണ്ട്. പക്ഷേ പോസ്റ്റു മോർട്ടം റിപ്പോർട്ടിൽ മരണകാരണം മറ്റു മുറിവുകൾ കൂടി ഉണ്ടായതിനാലാണന്നും കാണുന്നു. അങ്ങനെയെങ്കിൽ നഷ്ട പരിഹാര തുകയിൽ കുറവു വരുത്തരുതെന്ന നിർദേശവും കോടതി നൽകി.