ഓർമയിലെ ഇന്ന്, ഏപ്രിൽ – 10 : ഒളപ്പമണ്ണ

At Malayalam
2 Min Read



കവി ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ 23-ാം ചരമവാർഷികമാണിന്ന്.

‘നാടായ നാടെല്ലാം കണ്ടുവെന്നാകിലും വീടായ വീടാണ് വലിയ ലോകം…….’ എന്നു പാടിയ വിസ്മരിക്കാനാവാത്ത കാവ്യവ്യക്തിത്വം കൊണ്ടും അഞ്ചുദശകത്തിലേറെക്കാലത്തെ കാവ്യ സപര്യ കൊണ്ടും മലയാളകവിതാ ലോകത്ത് അപൂര്‍വ സുഗന്ധം പ്രസരിപ്പിക്കുന്ന കവിതകള്‍ രചിച്ച… പരസ്പര ബഹുമാനത്തിന് പ്രധാന്യം കൽപിച്ചിരുന്ന വ്യക്തിയും പുരോഗമനവാദിയുമായിരുന്ന ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് . ഒറ്റപ്പാലം വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ 1923 ജനുവരി 10 ന് നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റേയും ദേവസേന അന്തര്‍ജനത്തിന്റേയും മകനായി ജനിച്ചു. കുട്ടിക്കാലത്ത് അച്ഛന്റെ കീഴില്‍ വേദവും സംസ്‌കൃത അധ്യയനവും നടത്തി . ചരിത്രം ഐച്ഛിക വിഷയമായെടുത്തു പാലക്കാട് വിക്ടോറിയ കോളേജില്‍ ഇന്റർമീഡിയറ്റിനു ചേര്‍ന്നെങ്കിലും പൂര്‍ത്തീകരിച്ചില്ല. വ്യവസായിയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഡയറക്ടറായും കേരള കലാമണ്ഡലം ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട് . പ്രശസ്ത കവിയും ഋഗ്വേദത്തിനു ഭാഷാഭാഷ്യം രചിച്ച ഡൽഹി സർവ്വകലാശാലയിൽ മലയാളം പ്രൊഫസറുമായിരുന്ന ഡോ. ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് സഹോദരപുത്രനാണ്.

മുറിയടച്ച് ഒറ്റക്കിരുന്നു എഴുതുന്ന ശൈലിയായിരുന്നില്ല അദ്ദേഹത്തിൻ്റേത് . എല്ലാവർക്കുമൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ തന്നെ മഹത്തായ എത്രയെത്ര കാലാതിവർത്തിയായ അക്ഷരങ്ങളാണ് പിറവി കൊണ്ടിരിക്കുന്നത് . 2000 ഏപ്രിൽ 10ന് അന്തരിച്ചു.

- Advertisement -

ഗായത്രം വൃത്തത്തില്‍ സ്വാഭാവികമായ വള്ളുവനാടന്‍ ഭാഷയില്‍ നമ്പൂതിരി സംസ്കാരത്തിന്റെ ആധാരത്തില്‍ നിന്നുകൊണ്ട് ഒളപ്പമണ്ണ എഴുതിയ കൃതിയാണ്
നങ്ങേമക്കുട്ടി . എട്ടുവര്‍ഷമെടുത്താണ് നങ്ങേമക്കുട്ടി പൂര്‍ത്തിയാക്കിയത്. ‘നങ്ങേമക്കുട്ടി’ യഥാര്‍ഥത്തില്‍ ഒരു സാമുദായിക രചനയാണ്.
“സര്‍ഗാത്മക സാഹിത്യരചനാ വ്യാപരത്തിലേര്‍പ്പെട്ട കാലം മുതല്‍ക്ക് അന്ത്യം വരെയുള്ള കവിതകള്‍ അപഗ്രഥിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ഒരു വസ്തുത ഒളപ്പമണ്ണ എല്ലായ്‌പ്പോഴും നിന്ദിതത്വത്തിന്റെയും പഡീതത്വത്തിന്റെയും കൂടെ നിലയുറപ്പിച്ചു എന്നതാണ്” അദ്ദേഹത്തെ കുറിച്ച് ഡോ.എം.ലീലാവതി പറഞ്ഞിട്ടുണ്ട്.

കൃതികള്‍ : വീണ , കല്പന , കിലുങ്ങുന്ന കയ്യാമം , അശരീരികള്‍ , ഇലത്താളം , കുളമ്പടി , തീത്തൈലം , റബ്ബര്‍ , വൈഫും മറ്റ് കവിതകളും , പാഞ്ചാലി , ഒലിച്ചുപോകുന്ന ഞാന്‍ , കഥാ കവിതകള്‍ , നങ്ങേമകുട്ടി , ആനമുത്ത് , അംബ , സുഫല , ദു:ഖമാവുക സുഖം , നിഴലാന , ജാലകപക്ഷി , വരിനെല്ല് .

പുരസ്കാരങ്ങള്‍ :
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1966) , കഥാ കവിതകള്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1989) , ഓടക്കുഴല്‍ അവാര്‍ഡ് നിഴലാനയ്ക്ക് എന്‍.വി സ്മാരക അവാര്‍ഡ് (1993) ജാലകപക്ഷി ഉള്ളൂര്‍ അവാര്‍ഡ് ( 1994) വരിനെല്ല് സമഗ്ര സംഭാവനയ്ക്ക് ആശാന്‍ പുരസ്‌കാരം (1998) കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് (1998).

Share This Article
Leave a comment