മുൻ മന്ത്രിയും കോൺഗ്രസ് നേതാവും നിലവിൽ തൃപ്പൂണിത്തുറയിലെ നിയമസഭാംഗവുമായ കെ ബാബുവിനെതിരെ സി പി എം നേതാവും തൃപ്പൂണിത്തുറയിൽ ബാബുവിൻ്റെ എതിർ സ്ഥാനാർത്ഥിയുമായിരുന്ന എം സ്വരാജ് ഹൈക്കോടതിൽ സമർപ്പിച്ച ഹർജിയിൽ വ്യാഴാഴ്ച (ഏപ്രിൽ 11 ) വിധി പറയും . കെ ബാബു മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടു പിടിച്ചതിനാൽ അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം . ശബരിമല അയ്യപ്പൻ്റെ ചിത്രം പതിച്ച വോട്ടേഴ്സ് സ്ലിപ്പാണ് കെ ബാബു മണ്ഡലത്തിലെ വോട്ടർമാർക്ക് നൽകി വോട്ടു ചോദിച്ചതെന്ന് ഹർജിയിൽ പറയുന്നു.
കടുത്ത പോരാട്ടമാണ് തൃപ്പൂണിത്തുറയിൽ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ബാബുവും സ്വരാജും തമ്മിൽ നടന്നത് . 992 വോട്ടുകൾക്കാണ് കെ ബാബു സ്വരാജിനെ പരാജയപ്പെടുത്തിയത് . ശബരിമല വിഷയം മുൻ നിർത്തി അയ്യപ്പൻ്റെ ചിത്രം ഉപയോഗിച്ച് വോട്ടു പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിൻ്റെ ലംഘനമാണെന്ന് സ്വരാജിൻ്റെ ഹർജിയിൽ പറയുന്നു . കെ ബാബു അന്ന് മണ്ഡലത്തിൽ ഉപയോഗിച്ച വോട്ടേഴ്സ് സ്ലിപ്പുകളടക്കം സ്വരാജ് കോടതിയിൽ തെളിവുകളായി നൽകിയിട്ടുമുണ്ട്.