ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ത്രീ സാന്നിധ്യം

At Malayalam
4 Min Read

സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരും അവിടൊക്കെ തങ്ങളുടേതായ ഇടം കണ്ടെത്തിയവരുമായ സ്ത്രീകൾ കേരളത്തിൽ ധാരാളമുണ്ട് . സാമൂഹിക- സാംസ്കാരിക -രാഷ്ട്രീയ – ഭരണ രംഗങ്ങളിൽ ഇതിന് നിരവധി ഉദാഹരണങ്ങളുമുണ്ട് . എന്നിരുന്നാലും തെരഞ്ഞെടുപ്പുകളിൽ പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥി പട്ടികയിലോ വിജയിച്ചു വരുന്നവരുടെ എണ്ണത്തിലോ ഉള്ള മുൻകാല ചരിത്രം പരിശോധിച്ചു നോക്കിയാൽ സ്ത്രീ സാന്നിധ്യം കുറവു തന്നെയാണ് എന്ന് സമ്മതിക്കേണ്ടിവരും.

കഴിഞ്ഞ പതിനേഴ് പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിലെ (1952 – 2019) സ്ത്രീ പ്രാതിനിധ്യം നോക്കുമ്പോൾ , അതിൽ കേരളത്തിൽ നിന്ന് 13 വനിതകളുടെ പേരുണ്ട് . പാർട്ടി അടിസ്ഥാനത്തിൽ നോക്കിയാൽ സംസ്ഥാനത്തു നിന്ന് ഏറ്റവും കൂടുതൽ വനിതാ പ്രതിനിധികളെ പാർലമെൻ്റിൽ എത്തിച്ചിരിക്കുന്നത് സി പി എം ആണ് എന്നു കാണാം . എട്ടു തെരഞ്ഞെടുപ്പുകളിലായി അഞ്ചു വനിതകളെ അവർ പാർലമെൻ്റിലെ പ്രതിനിധികളാക്കി . കോൺഗ്രസ് രണ്ടു പേർക്കും സി പി ഐ ഒരാൾക്കും പാർലമെൻ്റിൽ സ്ഥാനം നൽകിയിട്ടുണ്ട്.

- Advertisement -

കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പായി , സോഷ്യലിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന ടി കെ നാരായണ പിള്ളയെ തോല്പിച്ച് പാർലമെൻ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെത്തിയ മഹതിയാണ് ആനി മസ്ക്രീൻ . മികച്ച അഭിഭാഷകയും സ്വാത്രന്ത്ര്യ സമര പോരാളിയുമായിരുന്ന ആനിയ്ക്ക് , പാർലമെൻ്റിലും തൻ്റെ സാന്നിധ്യം നന്നായി ബോധ്യപ്പെടുത്താനായി.

1967 ൽ എ കെ ജി യുടെ ഭാര്യയും സി പി എം ൻ്റെ സമുന്നത നേതാവുമായിരുന്ന സുശീലാ ഗോപാലൻ മാത്രമാണ് പാർലമെൻ്റിലെത്തിയ മലയാളി വനിത . 1971 ആയപ്പോഴേക്കും ഭാർഗവി തങ്കപ്പൻ എന്ന സി പി ഐ നേതാവിൻ്റെ സാന്നിധ്യം മാത്രമാണ് കേരളത്തിൽ നിന്ന് പാർലമെൻ്റിൽ ഉണ്ടായത് . 1957, 1962 വർഷങ്ങളിൽ കേരളത്തിൽ നിന്ന് വനിതകളാരും തന്നെ ഇല്ലാതിരുന്ന അവസ്ഥയിൽ നിന്ന് 1967, 1971 കാലഘട്ടങ്ങളിൽ നേരിയ മാറ്റമുണ്ടായി എന്നത് എടുത്തു പറയേണ്ടതാണ് . (57, 62 തെരഞ്ഞെടുപ്പുകളിൽ സരോജിനി എന്ന വനിത സ്ഥാനാർത്ഥി കോൺഗ്രസിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടതായി കാണുന്നു).

1977 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിവിധ മുന്നണികളിലും അല്ലാതെയുമായി 20 വനിതകൾ മത്സരിച്ചു . പക്ഷേ 20 പേരിൽ ഒരാൾക്കു പോലും വിജയ കിരീടം ചൂടാനായില്ല എന്നത് തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഒരു കൗതുകം കൂടിയാണ് . 1980 ൽ സുശീല ഗോപാലൻ ഒരിക്കൽ കൂടി പാർലമെൻ്റിൽ കേരളത്തിൽ നിന്നുള്ള സ്ത്രീ സാന്നിധ്യമായി . 1984 ൽ ഏഴു വനിതകൾ മത്സരരംഗത്തുണ്ടായിരുന്നു . അതിൽ ഒരു വനിതാ താരവുമുണ്ടായിരുന്നു . മലയാളത്തിൻ്റെ മാധവിക്കുട്ടി . തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു മാധവിക്കുട്ടി മത്സരിച്ചത് . പക്ഷേ 1977ലെ പോലെ തന്നെ തോൽക്കാനായിരുന്നു ഏഴു വനിതകളുടെയും വിധി എന്നു മാത്രം . 2 ,000 വോട്ടുകൾകൾക്കു താഴെ മാത്രമാണ് മലയാളത്തിൻ്റെ പ്രിയ കഥാകാരിക്ക് നേടാനായത് . 1989 ൽ എട്ടു വനിതാ സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടായിരുന്നു.. ആകെ പാർലമെൻ്റ് കാണാൻ അവസരമുണ്ടായത് കോൺഗ്രസ് പ്രതിനിധിയായ സാവിത്രി ലക്ഷ്മണനു മാത്രം.

- Advertisement -

1991 ൽ 10 വനിതകൾ മത്സരിക്കാനെത്തിയെങ്കിലും സി പി എം ൽ നിന്ന് സുശീല ഗോപാലനും കോൺഗ്രസിൽ നിന്ന് സാവിത്രി ലക്ഷ്മണനും മാത്രം ഡെൽഹിക്കു കയറി. 1996 ൽ സി പി എം , സി പി ഐ പാർട്ടികൾ വനിതകളെ നിർത്തിയില്ല . എന്നിട്ടും 10 വനിതകൾ മത്സരിക്കാനുണ്ടായി . കോൺഗ്രസും ജനതാദളും വനിതകൾക്ക് അവസരം നൽകി . പെട്ടി തുറന്നപ്പോൾ എല്ലാ വനിതകളുടേയും പേര് തോറ്റ സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ എഴുതി ചേർക്കേണ്ടി വന്നു .

- Advertisement -

പന്ത്രണ്ടാം ലോക്‌സഭയിലേക്ക് 1998 ൽ തെരഞ്ഞടുപ്പ് ചിത്രം വ്യക്തമായപ്പോൾ 13 വനിതാ സ്ഥാനാർത്ഥികൾ ബാലറ്റു പേപ്പറുകളിൽ വിവിധ മണ്ഡലങ്ങളിൽ നിന്ന് ഉൾപ്പെട്ടു . ഫലം വന്നപ്പോൾ സി പി എം ലെ എ കെ പ്രേമജം മാത്രം ഡെൽഹിയിലേക്കുള്ള ടിക്കറ്റെടുത്തു. 1999 ലെ പ്രത്യേക രാഷ്ട്രീയ പരിതസ്ഥിതിയിൽ പിന്നെയും വന്നു തെരത്തെടുപ്പ് . നോമിനേഷനുകൾ സൂക്ഷ്മ പരിശോധന കഴിഞ്ഞ് അന്തിമ ലിസ്റ്റ് വന്നപ്പോൾ 13 വനിതകളുടെ പേരുമുണ്ട് . 98 ലെ അതേ സ്ഥിതി. വടകര നിന്നും എ കെ പ്രേമജം മാത്രം പാർലമെൻ്റിലേക്ക്.

2004 ൽ തെരഞ്ഞെടുപ്പെത്തി . 15 വനിതകൾ കളം നിറഞ്ഞു . സി പി എം നേതാവ് പി സതീദേവി വടകര നിന്നും വിജയിച്ചു . ഒരു ലക്ഷത്തിലധികം വോട്ടുകൾ എതിരാളിയേക്കാളും അവർ നേടുകയും ചെയ്തു. മാവേലിക്കര മണ്ഡലത്തിൽ സി പി എമ്മിലെ സി എസ് സുജാത കോൺഗ്രസിലെ പ്രമുഖനായ രമേശ് ചെന്നിത്തലയെ മലർത്തിയടിച്ചതും ആ തെരഞ്ഞെടുപ്പിലായിരുന്നു . 2009 ലും 15 വനിതകൾ മത്സരിച്ച് സമ്പൂർണ തോൽവിയടഞ്ഞു.

2014 ൽ കേരളത്തിലാകെ 27 വനിതകൾ സ്ഥാനാർത്ഥികളായി . കെ സുധാകരൻ എന്ന കോൺഗ്രസിൻ്റെ മറ്റൊരു ഉന്നത നേതാവിനെ കണ്ണൂരിൽ സി പി എം ലെ പി കെ ശ്രീമതി പരാജയപ്പെടുത്തി. അത്തവണ കേരളത്തിൽ നിന്നുള്ള ഏക വനിതാ പാർലമെൻ്റംഗവും പി കെ ശ്രീമതി മാത്രമായിരുന്നു . 2019 ൽ 23 വനിതകളെത്തി മത്സരിക്കാൻ . ആലത്തൂരിൽ നിന്ന് കോൺഗ്രസിലെ രമ്യാഹരിദാസ് മാത്രമാണ് വിജയിച്ചത്.

2024 ലെ തെരഞ്ഞെടുപ്പ് ഇതാ എത്തിക്കഴിഞ്ഞു . 25 സ്ത്രീകൾ വിവിധ മുന്നണികളുടെ ഭാഗമായും അല്ലാതെയും മത്സര രംഗത്തുമുണ്ട് . വിജയം ഇവരിൽ ആർക്കൊക്കെയുണ്ടാകും എന്ന് കാത്തിരുന്നു കാണാം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment