ഓർമയിലെ ഇന്ന്, ഏപ്രിൽ 3 – ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള

At Malayalam
4 Min Read

മലയാളത്തിന്റെ പ്രിയ കഥാകാരൻ ഡോ.പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 84-ാം ജന്മവാർഷികമാണിന്ന്.

കർമ്മം കൊണ്ട് ഡോക്ടറും
നർമ്മം കൊണ്ട് സാഹിത്യകാരനുമായ
പുനത്തിൽ കുഞ്ഞബ്ദുള്ള . മലയാള സാഹിത്യത്തിൽ ആധുനികതയ്ക്ക് തുടക്കം കുറിച്ച എഴുത്തുകാരിൽ പ്രമുഖൻ . തനിക്കു ചുറ്റുമുള്ള മനുഷ്യരിൽനിന്നും അവരുടെ ജീവിതങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് വേറിട്ട വഴികളിലൂടെയാണ് പലപ്പോഴും പുനത്തിലിന്റെ തൂലികയുടെ യലനം . ആരെയും കൂസാത്ത ഫലിത പ്രയോഗങ്ങൾ പുനത്തിൽ കൃതികളെ ഏറെ ജനപ്രിയമാക്കി . 1940 ഏപ്രിൽ 3 ന് വടകരയ്ക്കടുത്ത് മടപ്പള്ളിയിൽ സൈനയുടേയും മമ്മുവിന്റേയും മകനായി ജനിച്ചു . തലശ്ശേരി ബ്രണ്ണൻ കോളജിൽ നിന്നു ബിരുദവും അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽനിന്ന് എം ബി ബി എസും നേടി . കുറച്ചുകാലം സൗദി അറേബ്യയിലെ ദമാമിൽ ജോലിനോക്കിയിട്ടുമുണ്ട് . വടകരയിൽ അൽമാസ് എന്ന ആതുരാലയവും നടത്തിയിരുന്നു. മലമുകളിലെ അബ്ദുള്ള എന്ന ചെറുകഥയിലൂടെ മുഖ്യധാരാ സാഹിത്യ ലോകത്തേക്ക് പുനത്തിൽ കാലെടുത്തുവച്ചു .

ഈ കൃതിക്ക് 1975-ലെ ചെറുകഥാ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു . ഇതിനുശേഷം വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ നോവൽ , ഓർമ്മക്കുറിപ്പുകൾ , യാത്രാവിവരണങ്ങൾ തുടങ്ങി എഴുത്തിന്റെ സകല മേഖലകളിലൂടെയും സഞ്ചരിച്ച് സാഹിത്യ ലോകത്ത് തന്റെതായ സ്ഥാനം പിടിച്ചെടുക്കാൻ പുനത്തിലിന് സാധിച്ചു .

നവഗ്രഹങ്ങളുടെ തടവറ , അലിഗഢിലെ തടവുകാരൻ , സൂര്യൻ , കത്തി എന്നീ രചനകൾക്കു ശേഷം വന്ന സ്മാരക ശിലകൾ എന്ന നോവലാണ് വായനക്കാരുടെ മനസ്സിലേക്ക് പുനത്തിൽ എന്ന എഴുത്തുകാരനെ പിടിച്ചിരുത്തിയത് . പുനത്തിലിന്റെ ഏറ്റവും മികച്ച കൃതിയായും സ്മാരകശില കണക്കാക്കപ്പെടുന്നു . വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത് . ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ , കുഞ്ഞാലി , പൂക്കുഞ്ഞീബി ആറ്റബീ തുടങ്ങിയ കഥാപാത്രങ്ങളാണ് സ്മാരകശിലകൾക്ക് ജീവൻ നൽകിയത് . നോവൽ സാഹിത്യത്തിനുള്ള 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഈ നോവിലിനെ തേടിയെത്തി .

- Advertisement -

അലിഗഢിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന കാലത്തെ അനുഭവങ്ങളെ കോർത്തിണക്കി എഴുതിയ അലിഗഢിലെ തടവുകാരൻ ഏറെ ശ്രദ്ധിക്കപ്പെട്ടു . അതുവരെ അനുവർത്തിച്ചു പോന്നിരുന്ന സാഹിത്യ കൃതികളിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക സ്വത്വങ്ങൾ , ഭാഷ , ദേശം , ജീവിതാന്വേഷണങ്ങൾ എന്നിവ പുനത്തിൽ കൃതികളെ കൂടുതൽ വായാനാപ്രിയമാക്കി . കോഴിക്കോടൻ സൗഹൃദം സ്വതസിദ്ധമായ എഴുത്തിൽ അദ്ദേഹത്തിന് കൂടുതൽ ഊർജമേകി . എഴുത്തിലും ജീവിതത്തിലും എം ടിയായിരുന്നു പുനത്തിലിന്റെ ഗുരു . ബാല്യകാലത്ത് എഴുതിയ കല്യാണരാത്രി എന്ന ആദ്യകഥ അച്ചടിച്ചുവരാൻ മാതൃഭൂമി ബാലപംക്തിയിലേക്ക് അയച്ചു , അക്കാലത്ത് എം ടിയായിരുന്നു ബാലപംക്തി കൈകാര്യം ചെയ്തിരുന്നത് . കുഞ്ഞു പുനത്തിലിനെ തന്നെ അത്ഭുതപ്പെടുത്തി ആദ്യ കഥ മാതൃഭൂമി ആഴ്ചപതിപ്പിൽ മുതിർന്നവരുടെ പംക്തിയിൽ അച്ചടിച്ചുവരുകയും ചെയ്തു .

സ്മാര ശിലകൾക്കു ശേഷം പുനത്തിലിന്റെ ശ്രദ്ധേയമായ രചനയാണ് കലിഫ , മരുന്ന് എന്നിവ . ഇതിൽ മരുന്നിന് 1988-ലെ വിശ്വദീപം പുരസ്കാരവും സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരവും ലഭിച്ചു . മലമുകളിലെ അബ്ദുള്ള , കത്തി എന്നിവയ്ക്ക് പുറമേ അജ്ഞൻ , ആകാശത്തിന്റെ മറുപുറം , തിരഞ്ഞെടുത്ത കഥകൾ , മരിച്ചുപോയ എന്റെ അപ്പനമ്മമാർക്ക് , കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ , കൃഷ്ണന്റെ രാധ , അകമ്പടിക്കാരില്ലാതെ എന്നിവയാണ് പുനത്തിൽ തൂലികയിൽ പിറന്ന ചെറുകഥകൾ . കമ്മ്യൂണസത്തിന് ശേഷമുള്ള റഷ്യയിലൂടെയുള്ള യാത്രയുടെ വിവരങ്ങൾ ഇതിവൃത്തമാക്കി എഴുതിയ വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ എന്ന യാത്രാ വിവരണ ഗ്രന്ഥത്തിന് 2001-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിരുന്നു . ആഖ്യാനശൈലി കൊണ്ട് വ്യത്യസ്തമായ സൂര്യൻ , ദുഃഖിതർക്കൊരു പൂമരം , കന്യാവനങ്ങൾ എന്നീ നോവലുകൾ വായനക്കാരെ ഇരുത്തി വായിപ്പിച്ചു . സതി , തെറ്റുകൾ , നരബലി , കാലാൾപ്പടുയുടെ വരവ് , കാമപ്പൂക്കൾ , പാപിയുടെ കഷായം , നടപ്പാതകൾ , മേഘക്കുടകൾ , ക്യാമറക്കണ്ണുകൾ , ഹനുമാൻ സേവ , കണ്ണാടി വീടുകൾ , കാണികളുടെ പാവകളി , സംഘം , ഭജനം പാടിയുറക്കിയ വിഗ്രഹങ്ങൾ തുടങ്ങി നൂറോളം കഥകളും ചെറുകഥകളും നോവലുകളും പുനത്തിലിൻ്റേതായി മലയാള സാഹിത്യലോകത്തിനു ലഭിച്ചു . സൗഹൃദ സംഭാഷണത്തിന്റെ ശൈലിയിലുള്ള മുയലുകളുടെ നിലവിളി , ജീവിത യാഥാർഥ്യങ്ങൾ ആസ്പദമാക്കി ആശുപത്രി കേന്ദ്രകഥാപാത്രമായി ചിത്രീകരിച്ച അഗ്നിക്കിനാവുകൾ , സ്ത്രീകളുടെയും പുരുഷൻമാരുടെയും കഥകളും കഥയില്ലായ്മയും തുറന്നുകാട്ടിയ കുറേ സ്ത്രീകൾ , പരലോകം , ജൂതൻമാരുടെ ശ്മശാനം എന്നിവയാണ് എഴുത്തിന്റെ അവസാന കാലത്ത് പുനത്തിൽ സാഹിത്യ ലോകത്തിന് സമ്മാനിച്ചത് . 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും ബി ജെ പി സ്ഥാനാർത്ഥി ആയി മത്സരിച്ചിരുന്നു . 2017 ഒക്ടോബർ 27 ന് അന്തരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment