ഓർമയിലെ ഇന്ന്, മാർച്ച് 25 – നീലമ്പേരൂർ മധുസൂദനൻ നായർ

At Malayalam
1 Min Read

പ്രതിഷേധം കവിതയാക്കിയ നീലമ്പേരൂർ മധുസൂദനൻ നായരുടെ 88-ാം ജന്മവാർഷികം

കവിതയിലൂടെയും സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് മികച്ച സംഭാവനകൾ നൽകിയ കവിയായിരുന്നു നീലമ്പേരൂർ മധുസൂദനൻ നായർ. മഹാഭാരതം അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ കവിത വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

പതിനഞ്ചോളം കവിതാ സമാഹാരങ്ങളുൾപ്പെടെ മുപ്പതോളം കൃതികളുടെ കർത്താവാണ്. 1936 മാർച്ച് 25-ന് കുട്ടനാട്ടിൽ നീലമ്പേരൂർ വില്ലേജിൽ മാധവൻപിള്ളയുടെയും പാർവതിയമ്മയുടെയും മകനായി ജനിച്ചു.

നീലമ്പേരൂർ ഗവ.പ്രൈമറി സ്കൂൾ, ചിങ്ങവനം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചങ്ങനാശേരി എൻ എസ് എസ് കോളജിൽ നിന്നു ഗണിത ശാസ്ത്രത്തിൽ ബിരുദവും പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ നിന്നു സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും നേടി. കുറെക്കാലം അധ്യാപകനായിരുന്നു. വ്യവസായ വാണിജ്യ വകുപ്പിൽ മാർക്കറ്റ് അനലിസ്റ്റ് ആയി ജോലിക്കു കയറിയപ്പോഴും കണക്കുകളായിരുന്നു കൂട്ട്. മൗസല പർവത്തിന് കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്കാരവും പാഴ്ക്കിണറിന് മൂലൂർ സ്മാരക പുരസ്കാരവും കിളിയും മൊഴിയും എന്ന ഗ്രന്ഥത്തിനു സംസ്ഥാന ബാലസാഹിത്യ പുരസ്കാരവും ചമതയ്ക്കു കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.
കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു. എംഗൽസിന്റെ കവിതകൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. സ്നേഹപൂർവ്വം മീര എന്ന സിനിമയ്ക്കായി ഗാനങ്ങളും രചിച്ചു. സെക്രട്ടറിയേറ്റ് വ്യവസായ വാണിജ്യവകുപ്പിൽ ജോയിന്റ് ഡയറക്ടറായി വിരമിച്ചു. 2021 ജനുവരി 2-ന് അന്തരിച്ചു.

- Advertisement -

കൃതികൾ : ചമത, ഇതിലേ വരിക, ഈറ്റിലം, ചിത, ഉറങ്ങുംമുൻപ്, അമരൻ, ഫലിത ചിന്തകൾ.

Share This Article
Leave a comment