മൂന്നാറില്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്‍റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്ത രണ്ട് പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഓൾഡ് മൂന്നാർ സ്വദേശികളായ സെന്തിൽ, രവി എന്നിവർക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് കട്ടക്കൊമ്പനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിന്‍റെ വീഡിയോയും ഈ ഫോട്ടോകളും പ്രചരിച്ചതോടെയാണ് നടപടി. സെന്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. രവി ഫോട്ടോയും വീഡിയോയും പകര്‍ത്തി.
ഫോട്ടോയും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദമായത്. നാല് ദിവസം മുമ്പ് മൂന്നാറില്‍ സെവൻമല എസ്റ്റേറ്റ്, പാര്‍വതി ഡിവിഷനില്‍ കട്ടക്കൊമ്പനിറങ്ങുകയും ഏറെ നേരം പ്രദേശവാസികള്‍ പരിഭ്രാന്തിയിലാവുകയും ചെയ്തിരുന്നു. ആനയുടെ തൊട്ടരികില്‍ പോയി നിന്ന് ഫോട്ടോ എടുത്തുവെന്നത് മരണം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കരുത്, നടപടി വേണമെന്നും സമൂഹമാധ്യമങ്ങളിലും ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് കേസെടുത്തത്.
