ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ വലിയ ചർച്ചകൾക്ക് വഴി തുറന്നു. സംഭാവന വിവാദം സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷ പാർട്ടികൾ നീക്കം തുടങ്ങി. 47.5% ഇലക്ട്രൽ ബോണ്ടുകളും സ്വന്തമാക്കിയത് ഭരണകക്ഷിയായ ബി ജെ പി തന്നെയാണ്. 6,060 കോടി രൂപയാണ് ബി ജെ പിക്ക് 2019 മുതൽ 2024 വരെ സംഭാവനയായി കിട്ടിയിരിക്കുന്നത്. നിലവിൽ പലവിധ അന്വേഷണങ്ങൾ നേരിടുന്ന കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയതും വലിയ വിവാദത്തിന് വഴിയൊരുക്കി.കൂടുതൽ ബോണ്ടു വാങ്ങിയിട്ടുള്ള ആദ്യ അഞ്ചു കമ്പനികളിൽ മൂന്നെണ്ണവും ബോണ്ട് വാങ്ങിയത് അന്വേഷണം നേരിടുമ്പോഴാണ്
ഇവർക്കെതിരെ ഇ ഡി, ആദായനികുതി വകുപ്പ് എന്നിവ അന്വേഷണം നടത്തിയിരുന്നു. സാൻ്റിയാഗോ മാർട്ടിൻ്റെ ഫ്യൂച്ചർ ഗെയിമിങ് ആൻ്റ് ഹോട്ടൽസ് 1,368 കോടിയാണ് ബോണ്ട് ഉപയോഗിച്ച് സംഭാവന നൽകിയത്. ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് – 1368 കോടി, മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് – 966 കോടി, ക്യുക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് – 410 കോടി, ഹാദിയ എനർജി ലിമിറ്റഡ് – 377 കോടി, വേദാന്ത ലിമിറ്റഡ് – 376 കോടി, എസ്സൽ മൈനിങ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് – 225 കോടി, വെസ്റ്റേൺ യു പി പവർ ട്രാൻസ്മിഷൻ – 220 കോടി, ഭാരതി എയർടെൽ- 198 കോടി, കെവൻ്റർ ഫുഡ് പാർക്ക് ഇൻഫ്രാ – 195 കോടി, എം കെ ജെ എൻറർപ്രൈസസ് ലിമിറ്റഡ്- 192 കോടി എന്നിങ്ങനെയാണ് പുറത്തു വരുന്ന കണക്കുകള്‍.ആകെ സംഭാവനയിൽ പകുതിയോളം കിട്ടിയതും ബി ജെ പിക്കാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനു മുൻപ് മാത്രം ബി ജെ പിക്ക് കിട്ടിയത് 1,700 കോടി രൂപയാണ്. ഈ വർഷം ജനുവരിയിൽ മാത്രം 202 കോടി രൂപ ലഭിച്ചു.
സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് എസ് ബി ഐ തെരഞ്ഞെടുപ്പ് കമ്മീഷന് ബോണ്ട് വിവരങ്ങൾ കൈമാറിയത്.ഇലക്ട്രല്‍ ബോണ്ടിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവന ചുവടെ ബിജെപി – 6,060 .51 കോടിടി എം സി – 1609.53 കോടികോൺഗ്രസ് – 1421.87 കോടിബി ആർ എസ് – 1214.71 കോടിബി ജെ ഡി – 775.50 കോടിഇലക്ട്രൽ ബോണ്ട് കേസിലെ വിധിയിൽ പരിഷ്ക്കരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ നൽകിയ അപേക്ഷ ഇന്ന് ഭരണഘടന ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്. കമ്മീഷൻ സീൽഡ് കവറിൽ നൽകിയ വിവരങ്ങൾ തിരികെ വേണം എന്നാണാവശ്യപ്പെട്ടിരിക്കുന്നത്. ഈ രേഖകളുടെ പകർപ്പ് കൈവശം ഇല്ലെന്നും അതിനാൽ അവ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തിരികെ വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. ബോണ്ടുമായി ബന്ധപ്പെട്ട് 106 സീൽഡ് കവറുകളാണ് കമ്മിഷൻ കോടതിയിൽ നൽകിയിരുന്നത്.