കടലിൽ മുങ്ങിപ്പോയ പൗരാണിക ദ്വാരകാ നഗരത്തെ അടിത്തട്ടിലെത്തി തൊഴുത് മയിൽപ്പീലി സമർപ്പിച്ച് പ്രാർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹസ്രാബ്ദങ്ങൾക്കു മുൻപ് കടലിനടിയിലായ ദ്വാരകയുടെ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു.പ്രസിദ്ധമായ ദ്വാരകാധീശ് ക്ഷേത്ര സന്ദർശനത്തിന്‍റെ ഭാഗമായാണു മോദി അറബിക്കടലിനടിലെത്തി പ്രാർഥിച്ചത്. കടലിൽ മുങ്ങിയെത്തിയ ശേഷമായിരുന്നു ക്ഷേത്രദർശനം. മുങ്ങൽ വിദഗ്ധർക്കൊപ്പം കടലിൽ മുങ്ങുന്നതിന്‍റെയും ഭഗവാൻ ശ്രീകൃഷ്ണന്‍റെ രാജധാനിയിൽ തൊഴുന്നതിന്‍റെയും മയിൽപ്പീലികൾ സമർപ്പിക്കുന്നതിന്‍റെയും ചിത്രങ്ങൾ പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു.
“വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കുന്ന ദ്വാരകാ നഗരത്തിൽ പ്രാർഥിക്കാൻ സാധിച്ചത് ദൈവീകമായ അനുഭൂതിയായിരുന്നു. ആത്മീയ മഹത്വത്തിലും കാലാതീതമായ ഭക്തിയിലും പുരാതന യുഗവുമായി ബന്ധമുള്ളതായി എനിക്ക് അനുഭവപ്പെട്ടു. ഭഗവാൻ ശ്രീകൃഷ്ണൻ നമ്മെ അനുഗ്രഹിക്കട്ടെ”- മോദി കുറിച്ചു.
രാജ്യത്തെ ഏറ്റവും നീളമേറിയ ഓഖ- ദ്വാരകാ ദ്വീപ് തൂക്കുപാലം രാജ്യത്തിനു സമർപ്പിക്കാനും എയിംസുകൾ അടക്കമുള്ളവ ഉദ്ഘാടനം ചെയ്യാനുമാണ് മോദി ദ്വാരകയിലെത്തിയത്.സുദർശൻ സേതു എന്നു പേരിട്ട 2.32 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്‍റെ നിർമാണ ചെലവ് 979 കോടി രൂപയാണ്. നടപ്പാതയുടെ വശങ്ങളിലായി ഭഗവദ് ഗീതയിൽ നിന്നുള്ള വരികളും കൃഷ്ണന്‍റെ ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.