ഓർമയിലെ ഇന്ന്, ഫെബ്രുവരി 24 – ഇബ്ൻ ബത്തൂത്ത

At Malayalam
1 Min Read

അബു അബ്ദുള്ള മുഹമ്മദ്‌ ഇബ്ൻ ബത്തൂത്ത (ഫെബ്രുവരി 24 1304 -1375) മൊറോക്കോയിലെ ടാൻജിയർ എന്ന നഗരത്തിൽ സാധാരണക്കാരനായി പിറന്നു . സുന്നി ഇസ്ലാമിക നിയമപണ്ഡിതനായിരുന്ന ഇബ്ൻ ബത്തൂത്ത സൂഫി, ന്യായാധിപൻ എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിരുന്നുവെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. ഇബ്ൻ ബത്തൂത്ത തന്റെ മുപ്പതു വർഷത്തെ യാത്രകൾക്കിടെ ഏകദേശം 1,17,000 കി.മി. (73000 മൈൽ) യാത്ര ചെയ്തു. ഈ യാത്രകളിൽ അക്കാലത്തെ എല്ലാ ഇസ്ലാമികരാജ്യങ്ങളും ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ, കിഴക്കൻ യൂറോപ്പ്‌, പശ്ചിമേഷ്യൻ രാജ്യങ്ങൾ, ഇന്ത്യൻ ഉപഭൂഖണ്ഡം, മദ്ധ്യേഷ്യ, ദക്ഷിണപൂർവേഷ്യ, ചൈന തുടങ്ങിയ പ്രദേശങ്ങളിൽ സഞ്ചരിച്ച ഇബ്ൻ ബത്തൂത്ത സമകാലീനനായ മാർക്കോ പോളോ സഞ്ചരിച്ചതിലും കൂടുതൽ ദൂരം യാത്ര ചെയ്തു.

ഇബ്ൻ ബത്തൂത്ത ലോക സഞ്ചാരത്തിൻ്റെ ഭാഗമായി കേരളത്തിലും എത്തിയിരുന്നു.അദ്ദേഹം കണ്ട കാഴ്ചകൾ വിശദീകരിക്കുന്നു.

മുലൈബാർ എന്നാണ്‌ കേരളത്തെ അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്‌ . നിറയെ വൃക്ഷങ്ങളും കൃഷിയും ഉള്ള ഒരു പ്രദേശമെന്നാണ്‌ ഇബ്ൻ ബത്തൂത്ത കേരളത്തെപ്പറ്റി ആദ്യം എഴുതിയിരിക്കുന്നത്‌. സഞ്ചാരികളെ ആതിഥ്യമര്യാദയോടെ ഇവിടത്തെ ജനങ്ങൾ സ്വീകരിച്ചിരുന്നത്രെ. കോഴിക്കോട്‌ എത്തിയ ഇബ്ൻ ബത്തൂത്ത അത്‌ ഒരു മികച്ച തുറമുഖപട്ടണമെന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. ലോകത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വ്യാപാരികളേയും സഞ്ചാരികളേയും അദ്ദേഹമവിടെ കണ്ടു.

- Advertisement -

കോഴിക്കോട്‌ നിന്ന് ജല മാർഗ്ഗം ബത്തൂത്ത കൊല്ലത്തേക്കു പുറപ്പെട്ടു. ജനവാസവും കൃഷിയുമില്ലാത്ത ഒരു സ്ഥലവും അദ്ദേഹം കണ്ടില്ലത്രെ. വേലി കെട്ടിത്തിരിച്ച കൃഷിയിടത്തിനു നടുവിലായിരുന്നത്രെ ഉടമയുടെ വീട്‌. എല്ലാ വീടുകൾക്കും പടിപ്പുര ഉണ്ടായിരുന്നു. ജനങ്ങളാരും മൃഗങ്ങളെ വാഹനമായുപയോഗിച്ചിരുന്നില്ല. കുതിര സവാരി രാജാവിനു മാത്രം.

കള്ളന്മാർക്കും കൊള്ളക്കാർക്കും കടുത്ത ശിക്ഷ നൽകിയിരുന്നതിനാൽ മലബാറിലൂടെയുള്ള യാത്ര അത്യന്തം സുരക്ഷിതമായിരുന്നത്രെ. കഴുവേറ്റുക, തിളച്ച എണ്ണയിൽ കൈമുക്കുക മുതലായ ശിക്ഷാവിധികൾ പ്രചാരത്തിലുണ്ടായിരുന്നു. അടിമ വ്യാപാരവും തൊട്ടുകൂടായ്മയും അതിന്റെ എല്ലാ തീവ്രതയോടും കൂടി ആചരിച്ചിരുന്നു.

- Advertisement -

മലബാറിലെ ഏറ്റവും ഭംഗിയുള്ള പട്ടണമായിരുന്നത്രെ കൊല്ലം. വലിപ്പമുള്ള അങ്ങാടികളും ധനാഢ്യരായ കച്ചവടക്കാരും കൊല്ലത്തിന്റെ പ്രത്യേകതയായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment