ഹൈക്കോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശേരിയിലേക്ക് മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ് ദേശായി ഉൾപ്പെടെയുള്ളവരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജഡ്ജിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ നേതൃത്വത്തിൽ ഫെബ്രുവരി 17 ന് സ്ഥല പരിശോധന നടക്കും.
കളമശേരിയിൽ നിലവിൽ കണ്ടെത്തിയിരിക്കുന്ന 27 ഏക്കറിനു പുറമേ കൂടുതൽ സ്ഥലം ആവശ്യമുണ്ടെങ്കിൽ അതുകൂടി കണ്ടെത്താൻ തീരുമാനമായി. ഹൈക്കോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്‍റർ തുടങ്ങി രാജ്യാന്തര തലത്തിലുള്ള ആധുനിക സ്ഥാപനങ്ങളും സംവിധാനങ്ങളും കൂടി നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. 60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചിക്കുന്നത്. 28 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീർഘകാല കാഴ്ച്ചപ്പാടോടെ ഒരുക്കാനാണ് ലക്ഷ്യം.
നിലവിലെ ഹൈക്കോടതി മന്ദിരത്തിൽ സ്ഥലപരിമിതി നേരിടുള്ള സാഹചര്യത്തിലാണ് പുതിയ മന്ദിരം വേണമെന്ന ആവശ്യം ഉയർന്നത്. നിലവിലെ ഹൈക്കോടതി മന്ദിരത്തോടു ചേർന്ന് ജഡ്ജിമാർക്കും ജീവനക്കാർക്കുമുള്ള താമസ സൗകര്യം ഒരുക്കുന്നതിനായി പരിമിതികളുണ്ട്. പരിസ്ഥിതി ലോല മേഖലയായതിനാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം കാത്തിരിക്കുന്നതും ബജറ്റിൽ പ്രഖ്യാപിച്ച എക്സിബിഷൻ സിറ്റിയുടെ നടപടികൾ ആരംഭിച്ചതും മറ്റൊരു സ്ഥലത്തെക്കുറിച്ച് ആലോചിക്കാൻ കാരണമായി.