ശ്രമകരമായ പതിനേഴ് മണിക്കൂറുകള്‍, അവസാനം തണ്ണീര്‍ കൊമ്പനെ വനംവകുപ്പ് പിടികൂടി. വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന തണ്ണീര്‍ക്കൊമ്പനെ മയക്കുവെടി വെച്ചാണ് പിടികൂടിയത്. ഇടതുവശത്തെ പിന്‍കാലിന് മുകളിലാണ് ആദ്യ ഡോസ് മയക്കു വെടി വെച്ചത്. മയക്കത്തിലേക്ക് വഴുതിവീണ കൊമ്പനെ കുങ്കിയാനകളെ ഉപയോഗിച്ച് ലോറിയില്‍ കയറ്റുകയായിരുന്നു. ബന്ദിപൂര്‍ വനമേഖലയില്‍ ആനയെ എത്തിക്കാനാണ് തീരുമാനം .
ആനയെ മയക്കുവെടി വെക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടാം തവണ വെടിയേറ്റു. പിന്നീട് ബൂസ്റ്റര്‍ ഡോസും നല്കി.രണ്ടുതവണ മയക്കുവെടിയേറ്റ കൊമ്പന് അബോധാവസ്ഥയിലായതോടെ കുങ്കിയാനകള്‍ കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റി, കോന്നി സുരേന്ദ്രനാണ് തണ്ണീര്‍ കൊമ്പനെ വരുതിയിലാക്കാന്‍ മുന്നിട്ട് നിന്നത്. രണ്ട് മണ്ണുമാന്ത്രിയന്ത്രങ്ങള്‍ സ്ഥലത്ത് എത്തിച്ച് ആനയെ ലോറിയിലേക്ക് കയറ്റാനമുള്ള വഴി ഒരുക്കി. മയക്കുവെടിയേറ്റ സ്ഥലത്ത് നിന്ന് വടംകെട്ടി വലിച്ചാണ് കുങ്കിയാനകള്‍ കൊമ്പനെ പുറത്തെത്തിച്ചത്.എലിഫന്റ് ആംബുലന്‍സും പ്രദേശത്ത് എത്തിച്ചിരുന്നു. അരിക്കൊമ്പന് ദൗത്യത്തില്‍ വനംവകുപ്പിന്റെ വജ്രായുധങ്ങളായ വിക്രമും സൂര്യനുമാണ് കോന്നി സുരേന്ദ്രനൊപ്പം തണ്ണീര്‍ കൊമ്പനെ വരുതിയിലാക്കാന്‍ കളത്തിലറങ്ങിയത്.
