കൊല്ലം – പുനലൂർ റെയിൽവേ പാതയിൽ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ പാതയിൽ ഇപ്പോൾ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 70 കിലോമീറ്ററാണ്. ഇതു വർധിപ്പിച്ച് 80 കിലോമീറ്ററോ 90 കിലോമീറ്ററോ ആക്കാനുള്ള നടപടികളാണ് ഇപ്പോൾ റെയിൽവേ ആരംഭിച്ചിരിക്കുന്നത്. ഈ വേഗ വർധനയിലൂടെ കൊല്ലം – ചെന്നൈ റെയിൽവേ പാതയിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കും.
യാത്രക്കാർക്ക് കൂടുതൽ വേഗത്തിൽ യാത്രയും സാധ്യമാകും. കൊല്ലത്തു നിന്നു ചെന്നൈയിലേക്ക് പോകാനുള്ള എളുപ്പ പാതയാണ് പുനലൂർ, ചെങ്കോട്ട വഴിയുള്ളത്. ഈ പാതയിലൂടെ ഇപ്പോൾ കൊല്ലത്തു നിന്നു ചെന്നൈയിലേക്ക് ക്വയിലോൺ മെയിൽ (എഗ്മൂർ എക്സ്പ്രസ്) തിരുനെൽവേലിയിൽ നിന്ന് പാലക്കാട്ടേക്ക് പാലരുവി എക്സ്പ്രസ്, ആഴ്ചയിൽ രണ്ടുദിവസം എറണാകുളത്ത് നിന്നു വേളാങ്കണ്ണിയിലേക്ക് എക്സ്പ്രസ്, മധുരയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന എക്സ്പ്രസ് ഇങ്ങനെ 4 സർവീസുകളാണ് നിലവിലുള്ളത്.
പുനലൂർ – കൊല്ലം റെയിൽവേ പാതയിൽ ഇതു കൂടാതെ പുനലൂർ – മധുര എക്സ്പ്രസ്, രാവിലെയും വൈകിട്ടും കൊല്ലം – പുനലൂർ മെമു സർവീസ്, പുനലൂർ – കന്യാകുമാരി എക്സ്പ്രസ് സ്പെഷൽ എന്നിവ സർവീസ് നടത്തുന്നുണ്ട്.ചെങ്കോട്ട മുതൽ പുനലൂർ വരെയുള്ള റെയിൽവേ പാത ഗാട്ട് സെക്‌ഷൻ ആയതിനാൽ ഇപ്പോൾ അവിടെ വേഗം വർധിപ്പിക്കുന്നത് സാധ്യമല്ലാത്ത കാര്യമാണ്.
ഭഗവതിപുരം മുതൽ പുനലൂർ വരെയുള്ള ഭാഗത്ത് ഇപ്പോൾ 30 കിലോമീറ്റർ വേഗത്തിലാണ് ട്രെയിനുകൾ ഓടുന്നത്. വളവുകളും, കയറ്റിറക്കങ്ങളും ഉള്ള സ്ഥലമായതിനാൽ വേഗം വർധിപ്പിക്കുന്നതിന് പരിമിതികളുണ്ട്. തെങ്കാശിയിൽ നിന്നു ചെങ്കോട്ട, ഭഗവതിപുരം വരെ വരുന്ന ലൈനിൽ 60 കിലോമീറ്റർ ആണ് ഇപ്പോഴുള്ള വേഗം. അത് വർധിപ്പിച്ച് 100 അല്ലെങ്കിൽ 110 ആക്കുവാൻ സാധിക്കും. ചെങ്കോട്ട മുതൽ കൊല്ലം വരെയുള്ള റെയിൽവേ പാതയിലെ റെയിൽവേ സ്റ്റേഷനുകളിൽ ലൂപ്പ് ലൈനുകളുടെ വേഗം 15 നിന്നു 30 ആയി ഇതിനകം തന്നെ വർധിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.