രാജ്യത്തേക്കുള്ള വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ. താത്കാലികമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനാണ് പുതിയ നടപടി. വിദ്യാർത്ഥി വിസയ്ക്ക് 2 വർഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന പ്രതിസന്ധി രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം. 2024-ൽ പുതിയ പഠന വിസകളിൽ 35 ശതമാനം കുറവുണ്ടാകുമെന്ന് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. കാനഡയിലേക്ക് 3,64,000 പുതിയ വിസകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 5,60,000 പഠന വിസകളാണ് കഴിഞ്ഞ വർഷം അനുവദിച്ചത്.
രണ്ട് വർഷത്തേക്ക് പരിധി നിലനിൽക്കുമെന്നും 2025-ൽ നൽകുന്ന പെർമിറ്റുകളുടെ എണ്ണം ഈ വർഷം അവസാനത്തോടെ പുനർനിർണയിക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. വിദേശ വിദ്യാർത്ഥികൾക്ക് രാജ്യത്ത് തൊഴിൽ പെർമിറ്റ് നേടാനുള്ള യോഗ്യതയും നിയന്ത്രിക്കുമെന്ന് കുടിയേറ്റ മന്ത്രി പറഞ്ഞു. പുതിയ നീക്കം കൂടുതലും ബാധിക്കുക ഇന്ത്യയിൽ നിന്നുള്ളവരെയായിരിക്കും. 2022ൽ 3,19,000 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ എത്തിയത്.
