ശബരിമല നട അടച്ചതോടെ മകര വിളക്കിന് അയ്യപ്പന് ചാർത്തിയ തിരുവാഭരണങ്ങൾ പന്തളത്തേക്ക്. മണ്ഡല – മകര വിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. രാവിലെ അഞ്ചിന് ശ്രീകോവിൽ നട തുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മഹാഗണപതിഹോമം നടന്നു. പിന്നീട് തിരുവാഭരണ സംഘം അയ്യനെ വണങ്ങി തിരുവാഭരണവുമായി പന്തളത്തേക്ക് യാത്ര തിരിച്ചു. ശേഷം പന്തളം കൊട്ടാരം പ്രതിനിധികൾ ദർശനം നടത്തി 6:30 ന് ഭസ്മാഭിഷേകത്തിനുശേഷം ഹരിവരാസനം പാടി നടയടച്ചു.
സന്നിധാനത്ത് സൂക്ഷിച്ച തിരുവാഭരണ പേടകവാഹക സംഘം 24 ന് പന്തളം കൊട്ടാരത്തിൽ എത്തിച്ചേരും. അവസാനമായി കാനനവാസനെ ദര്‍ശിക്കാനുള്ള അവസരം പന്തളം കൊട്ടാരം പ്രതിനിധിക്കായിരുന്നു. ദര്‍ശനം പൂര്‍ത്തിയാക്കി ശ്രീകോവില്‍ നടയടച്ച് പതിനെട്ടാം പടിയിറങ്ങിയ രാജപ്രതിനിധികളെ പതിനെട്ടാം പടിക്ക് താഴെ ഉദിച്ച് നില്‍ക്കുന്ന മകരനക്ഷത്രത്തെ സാക്ഷിയാക്കി ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യാത്രയാക്കി.