വഞ്ചനാക്കേസിൽ നടി അമല പോളിന്റെ മുൻ പങ്കാളി ഭവ്നിന്ദർ സിങ്ങിന് അനുവദിച്ച ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമല പോൾ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ജാമ്യം റദ്ദ് ചെയ്തത്. ഭവ്‌നീന്ദർ ഒരാഴ്ചയ്‌ക്കുള്ളിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഭവ്നിന്ദർ സിങ്ങും കുടുംബവും തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് അമല പോൾ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം ഭവ്നിന്ദർ സിങ്ങിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റുചെയ്തിരുന്നു.
എന്നാൽ, വിഴുപുറം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഭവ്‌നീന്ദറിന് ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് സിവി കാർത്തികേയൻ ചൂണ്ടിക്കാട്ടി. ആദ്യ ഭർത്താവ് എഎൽ വിജയിയുമായി വേർപിരിഞ്ഞ ശേഷമായിരുന്നു ഭവ്‌നീന്ദറുമായി അമല പ്രണയത്തിലാകുന്നത്.