ബസ് അനാവശ്യമായി ഓണാക്കിയിട്ട് ഇന്ധനം നഷ്‌ടപ്പെടുത്തിയ സംഭവത്തിൽ ബദൽ ഡ്രൈവറെ പിരിച്ചുവിട്ട്ടു കെഎസ്ആർടിസി. രണ്ട് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പാറശ്ശാല ഡിപ്പോയിലെ ബദൽ ഡ്രൈവർ പി.ബൈജുവിനെയാണ് പിരിച്ചുവിട്ടത്. പാറശ്ശാല ഡിപ്പോയിലെ കണ്ടക്‌ടർ രജിത്ത് രവി, പാറശ്ശാല യൂണിറ്റിൽ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയറുടെ ചുമതല വഹിച്ചുവരുന്ന ചാർജ്ജ്മാൻ കെ.സന്തോഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. ഡീസൽ പാഴാക്കരുതെന്നുളള കോർപറേഷന്റെ ആവർത്തിച്ചുളള നിർദ്ദേശം ലംഘിക്കുകയും ഇക്കാര്യം അന്വേഷിച്ച സി.എം.ഡി യോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത സംഭവത്തിലാണ് നടപടി.
ഈ മാസം 9 മായിരുന്നു നടപടിക്ക് ആസ്‌പദമായ സംഭവം. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ സി എം ഡി എത്തിയപ്പോഴാണ് നെയ്യാറ്റിൻകര – കളിയിക്കാവിള ബസ് ബേയിൽ യാത്രക്കാരെ കയറ്റുന്നതിനായി ബസ് കണ്ടക്‌ടറോ, ഡ്രൈവറോ ഇല്ലാതെ സ്റ്റാർട്ട് ചെയ്ത് നിർത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. 20 മിനിട്ടോളം ബസ് ഇങ്ങനെ തന്നെ നിർത്തിയിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത സി എം ഡിയോട് ഡ്രൈവർ ധിക്കാരപരമായി പെരുമാറുകയും ചെയ്തു.