വനിതാ മുഖ്യമന്ത്രി ഉണ്ടാകുക തന്നെ ചെയ്യുമെന്നും ജയിക്കുന്ന സീറ്റിൽ സ്ത്രീകളെ മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണമെന്നും മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എം.എൽ.എ കെ.എൽ.എഫ് വേദിയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിദ്ധ്യം നൽകാൻ ഇടതുപക്ഷത്ത് ധാരണയുണ്ട്. നൂറ്റാണ്ടുകളായി പിന്തള്ളപ്പെട്ടുപോയ വിഭാഗമാണ് സ്ത്രീകൾ. അവരെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഇടതുപക്ഷ ആശയഗതികൾ നന്നായി സഹായിച്ചു.
പാർലമെന്റിലും നിയമസഭകളിലും കൂടുതൽ സ്ത്രീകൾക്ക് അവസരം കൊടുക്കണം. തെരഞ്ഞെടുപ്പിൽ വിജയ സാദ്ധ്യതയൊക്കെ ചർച്ച ചെയ്താണ് സ്ത്രീകളെ മാറ്റുന്നത്. ജയിക്കുന്ന സീറ്റുകളിൽ സ്ത്രീകളെ നിറുത്തി മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണം. സംവരണം വഴിയാണ് എളുപ്പത്തിൽ നമുക്ക് മാറ്റമുണ്ടാക്കാനാവുക.
നവകേരള സൃഷ്ടിക്കായി പരിശ്രമിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട സാഹചര്യമില്ല. പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ ഏറ്റവും ശ്രദ്ധ ചെലുത്തുന്ന സംസ്ഥാനം കേരളമാണെന്നും ശൈലജ പറഞ്ഞു.