തലസ്ഥാനത്തെത്തുന്ന സഞ്ചാരികളെ നഗരക്കാഴ്‌ചകൾ കാണിക്കാൻ രണ്ട് ഡബിൾഡക്കർ ഇലക്ട്രിക് ബസുകൾ 18 മുതൽ നിരത്തിലിറങ്ങും. രണ്ടാമത്തെ ബസ് 16ന് ആനയറയിലെ സ്വിഫ്ട് ആസ്ഥാനത്തെത്തും. മേൽ മൂടിയില്ലാത്ത ആദ്യത്തെ ഇലക്ട്രിക് ബസ് നേരത്തെ എത്തിയിരുന്നു.സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം കോർപ്പറേഷനാണ് ഇവ വാങ്ങി നൽകുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസുമായി സാമ്യതയുള്ള നിറമാണ് പുതിയ ഡബിൾഡക്കറിനുമുള്ളത്. കോട്ടമതിൽ ഉൾപ്പെടെ തലസ്ഥാനത്തിന്റെ പൈതൃക ചിത്രങ്ങൾ വശങ്ങളിൽ പതിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഡബിൾഡക്കർ ഇലക്ട്രിക് ബസ് വാങ്ങുന്നത്.റൂട്ടുകളും നിരക്കും സംബന്ധിച്ച തീരുമാനം 16നുണ്ടാകും.
നഗരത്തിന്റെ പ്രധാന ആകർഷണീയതകളിൽ ഒന്നാണ് കെ.എസ്.ആർ.ടി.സിയുടെ മേൽമൂടി ഇല്ലാത്ത ഡബിൾഡക്കർ ബസിലെ യാത്ര. ഉച്ചയ്‌ക്ക് തുടങ്ങി രാത്രിവരെയാണ് സർവീസ്. യാത്രക്കാരെ നഗരത്തിലെ പ്രധാന സ്ഥലങ്ങൾ പരിചയപ്പെടുത്താൻ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. 200 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രത്യേകാനുമതി വാങ്ങിയാണ് പഴയ ബസിന്റെ മേൽമൂടി മാറ്റി ഉപയോഗിച്ച് തുടങ്ങിയത്.ബഡ്‌ജറ്റ് ടൂറിസം വിഭാഗത്തിനാണ് ഇതിന്റെ ചുമതല.