സംസ്ഥാന സർക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ‘സി-സ്‌പേസ്’ ഈമാസം പ്രവർത്തനമാരംഭിക്കും. കാണുന്ന ചിത്രങ്ങൾക്ക് മാത്രം പണം നൽകുന്ന ‘പേ പെർ വ്യൂ’ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിച്ചശേഷമാണ് സി-സ്‌പേസിൽ എത്തുക. നിലവാരമുള്ള സിനിമകൾക്ക് പുറമെ ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയും ഇതുവഴി ആസ്വദിക്കാം.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്കുള്ള സിനിമകൾ സിനിമാപ്രവർത്തകരടക്കം അംഗങ്ങളായ പാനലാണ് തിരഞ്ഞെടുക്കുക. കിട്ടുന്ന വരുമാനം ആനുപാതികമായി നിർമ്മാതാവിനും ലഭിച്ചുകൊണ്ടിരിക്കുന്ന വിധത്തിലാണിത് സജ്ജമാക്കിയിരിക്കുന്നത്. മറ്റ് ഒ.ടി.ടികളിൽ നിർമ്മാതാവിന് ഇത്തരത്തിൽ വരുമാനം ലഭിക്കാറില്ല.
രണ്ടുവർഷത്തിലധികം നീണ്ട കാത്തിരിപ്പിനുശേഷമാണ് രാജ്യത്താദ്യമായി സർക്കാരിന് കീഴിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോം വരുന്നത്. ട്രയൽ റൺ വിജയകരമായിരുന്നു. കൊവിഡിനുശേഷം ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴി സിനിമകൾ റിലീസ് ചെയ്യുന്നത് കുതിച്ചുയർന്നതോടെയാണ് സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്ഫോം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്