സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മമ്മൂട്ടി നടത്തിയ പ്രസംഗവും വൈറലായിരുന്നു. അതേസമയം മമ്മൂട്ടിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി വച്ചിട്ടുണ്ട്. സമൂഹത്തിൽ വിവിധ തരത്തിലുള്ള വിവേചനങ്ങൾ ഇല്ലാതെയാവണം പുതു തലമുറ വളർന്നു വരേണ്ടത് എന്നതിനെ കുറിച്ച് സംസാരിക്കവെ മമ്മൂട്ടി സൂചിപ്പിച്ച ചില കാര്യങ്ങളാണ് ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
‘ഒരു യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽപ്പോലും പങ്കെടുക്കാത്തയാളാണ് ഞാൻ.’
‘ആ എനിക്ക് നിങ്ങളുടെ മുമ്പിൽ സംസാരിക്കാൻ അർഹത നേടാനായെങ്കിൽ ഈ കലാപാരിപാടിയിൽ പങ്കെടുത്ത പരാജയപ്പെട്ടവർക്കും വിജയിച്ചവർക്കും ഒരുപോലെ അവസരങ്ങൾ ലഭിക്കും. ക്ഷേത്ര കലകൾ, മാപ്പിളപ്പാട്ട് മത്സരം തുടങ്ങി കേരളത്തിലുള്ള എല്ലാ തരത്തിലുള്ള മത്സരങ്ങളും യാതൊരു വിവേചനവുമില്ലാതെ കൂടിച്ചേരുന്ന സമ്മേളനമാണ് ഈ യൂത്ത് ഫെസ്റ്റിവൽ.’
ചെറുപ്പത്തിൽ തന്നെ അവരുടെ മനസിലേക്ക് അനാവശ്യ ചിന്തകളില്ലാതെ ഒരു വിവേചനവും വേർതിരിവുകളുമില്ലാതെ കൂടെയുള്ളത് കൂട്ടുകാരനാണ് അല്ലെങ്കിൽ കൂട്ടുകാരിയാണെന്ന ബോധ്യത്തോടെയാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ഞാൻ കോളജിൽ പഠിക്കുന്ന കാലത്ത് ഒരു സിഗരറ്റ്, ഗേറ്റിന്റെ വാതിൽക്കൽ നിന്ന് വലിച്ചാൽ ക്ലാസിന്റെ വാതിക്കൽ നിന്നാവും അവസാന പുക കിട്ടുക.’
‘അതുവരെ ആരൊക്കെ അത് വലിച്ചുവെന്ന് അറിയില്ല. അവിടെ ഒരുപാട് വിവേചനങ്ങൾ വേണമെങ്കിൽ തോന്നാം. അന്നും ഇന്നും അത്തരത്തിലുള്ള വിവേചനം വിദ്യാർഥികളെ ബാധിച്ചിട്ടില്ലെന്നാണ്’, പ്രസംഗത്തിൽ മമ്മൂട്ടി പറഞ്ഞത്. പ്രസംഗം വൈറലായതോടെ സോഷ്യൽമീഡിയ ഓഡിറ്റിങും തുടങ്ങി.
ഉദാഹരണം പറയാൻ ലഹരിയെ കൂട്ടുപിടിക്കണമായിരുന്നോ? എന്നാണ് മമ്മൂട്ടിയെ വിമർശിച്ച് ചിലർ ചോദിക്കുന്നത്. 17 വയസിൽ താഴെയുള്ള പിള്ളേരോട് പറയാൻ പറ്റിയ ഉദാഹരണമാണോയിത്. ഇങ്ങനെ എന്തു പറഞ്ഞാലും വെളുപ്പിക്കാൻ ആളുണ്ടാകും, ഔചിത്യ ബോധമെന്ന് പറഞ്ഞ ഒരു സാധനം വേണം.
മുന്നിൽ നിൽക്കുന്നത് കുട്ടികളാണ്.ഇമ്മാതിരി ആശയമൊക്കെ പറഞ്ഞ് കേൾപ്പിക്കുമ്പോൾ ബഹുഭൂരിപക്ഷം കുട്ടികളും ഓർക്കുക പറഞ്ഞ ആശയത്തെയാവില്ല അതിൽ പരാമർശിച്ച സിഗരറ്റ് എന്ന പേരും അത് ക്ലാസ് വരെ വലിച്ച കാര്യവും മാത്രമാകും, സിഗരറ്റിനെ കൂട്ടുപിടിച്ച് വേണമായിരുന്നോ ലഹരി വിരുദ്ധ കലോത്സവത്തിൽ സാഹോദര്യം വിളമ്പൽ എന്നെല്ലാമാണ് മമ്മൂട്ടിയെ വിമർശിച്ചു വരുന്ന കമന്റുകൾ.
എന്നാൽ എല്ലാത്തിലും കുറ്റം കണ്ടുപിടിച്ച് വിമർശിക്കുന്നതിനെ അനുകൂലിക്കാൻ ആവില്ലെന്നാണ് മമ്മൂട്ടിയെ സപ്പോർട്ട് ചെയ്ത് സംസാരിച്ച് ചിലർ സോഷ്യൽമീഡിയയിൽ കുറിച്ചത്. അയാൾ, അയാളുടെ അനുഭവങ്ങളാണ് പങ്കുവെച്ചത്. മമ്മൂട്ടി പറഞ്ഞെന്നു കരുതി നാളെ ഓടിപോയി ആരും സിഗററ്റ് ഒന്നും വാങ്ങാൻ പോകുന്നില്ല, സ്കൂളിലും കോളജിലും പോയവർ അവരവരുടെ അനുഭവങ്ങൾ ഓർമയിൽ നിന്നും പങ്കുവെക്കും.
അതൊന്നും കണ്ടിട്ടില്ലാത്തവർ അതിനെ ഇരുന്ന് വിമർശിക്കും, ഇങ്ങനെ പോയാൽ സ്വന്തം അനുഭവങ്ങൾ പറയാൻ പോലും നാട്ടുകാരുടെ ലൈസൻസ് വേണമല്ലോ.. ഇതിനെയൊക്കെ ട്രോളുന്നവരോട് പുച്ഛം മാത്രം എന്നാണ് അനുകൂലിച്ച് വന്ന കമന്റുകൾ.