അറബിക്കടലിൽ സൊമാലിയൻ തീരത്തിന് സമീപം ഇന്നലെ വൈകുന്നേരം എംവി ലില നോർഫോക്ക് എന്ന ചരക്ക് കപ്പൽ കടൽകൊള്ളക്കാർ റാഞ്ചി. തട്ടിക്കൊണ്ടുപോയ കപ്പലിൽ 15 ഇന്ത്യക്കാരുണ്ട്. സംഭവത്തിൽ നിരീക്ഷണം ആരംഭിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു. ജീവനക്കാരുമായി ആശയവിനിമയം നടത്തി വരികയാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് സൊമാലിയൻ തീരത്ത് നിന്ന് കപ്പൽ തട്ടിക്കൊണ്ടുപോയ വിവരം ലഭിച്ചത്. ഇന്ത്യൻ നാവികസേനയുടെ വിമാനം കപ്പലിൽ നിരീക്ഷണം നടത്തിയിട്ടുണ്ട്.
ബ്രസീലിലെ പോർട്ട് ഡു അക്കോയിൽ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാനിലേക്ക് പുറപ്പെട്ട കപ്പൽ സൊമാലിയയിൽ നിന്ന് 300 നോട്ടിക്കൽ മൈൽ കിഴക്ക് കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്യുകയായിരുന്നു. കപ്പലിന് ആവശ്യമായ രീതിയിൽ സഹായമെത്തിക്കുന്നതിനായി ഐഎൻഎസ് ചെന്നൈയേയും എം.പി.എയും(മാരിടെെം പട്രോൾ എയർക്രാഫ്റ്റ്) വിന്യസിച്ചിട്ടുണ്ട്. ഐഎൻഎസ് ചെന്നൈ സ്ഥിതിഗതികൾ നേരിടാൻ ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിലേക്ക് നീങ്ങുകയാണ്. കപ്പലിന്റെ നീക്കം എം.പി.എ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.