വടക്കുപടിഞ്ഞാറൻ ചൈനയിൽ ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ 118 പേർ മരിച്ചതായി രാജ്യത്തെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. 500-ലധികം ആളുകൾക്ക് പരിക്കേറ്റു. വീടുകൾക്കും റോഡുകൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി, വാർത്താവിനിമയ ലൈനുകൾ തകരുകയും ചെയ്തുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഗാൻസു, ക്വിൻഹായ് പ്രവിശ്യകളിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണ്.
തിങ്കളാഴ്ച രാത്രി 11.59 ഓടെയാണ് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതെന്ന് ചൈന എർത്ത്‌ക്വേക്ക് നെറ്റ്‌വർക്ക് സെന്‍റര്‍ അറിയിച്ചു. ഹൈഡോംഗ് സ്ഥിതി ചെയ്യുന്ന ക്വിങ്ഹായ് അതിർത്തിക്കടുത്തുള്ള ഗാൻസുവിലാണ് ആദ്യ ഭൂചലനമുണ്ടായത്. ഗാൻസു പ്രവിശ്യയുടെ തലസ്ഥാനമായ ലാൻഷൗവിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ (60 മൈൽ) തെക്കുപടിഞ്ഞാറായാണ് പ്രഭവകേന്ദ്രം. പ്രാരംഭ ഭൂകമ്പത്തെ തുടർന്ന് നിരവധി ചെറിയ തുടർചലനങ്ങളുമുണ്ടായി.