ശബരിമലയിലെ തിരക്കിൽ അടിയന്തര സിറ്റിങ് നടത്തി ഹൈക്കോടതി.ദർശന സമയം 17 മണിക്കൂറിൽ കൂടുതൽ നീട്ടാനാകില്ലെന്ന് തന്ത്രി കോടതിയെ അറിയിച്ചു. നിലവിൽ വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. പുലർച്ചെ മൂന്നിന് നട തുറന്നത് മുതൽ ദർശനത്തിനായി തീർഥാടകരുടെ നീണ്ട നിരയാണ്. വെർച്വൽ ക്യൂ സംവിധാനം മുഖേനെ ഇന്ന് 90000 ഭക്തരാണ് ദർശനത്തിനെത്തിയത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസ് പരിഗണിച്ചത്.17 മണിക്കൂർ എന്നത് 2 മണിക്കൂർ കൂടി വർധിപ്പിക്കാനാകുമോ എന്നും കോടതി ചോദിച്ചു. വിഷയത്തിൽ ദേവസ്വം ബോർഡിനോട് നിലപാടറിയിക്കാൻ കോടതി നിർദേശിച്ചു. ദർശന സമയം 17 മണിക്കൂറിൽ കൂടുതൽ നീട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് പറഞ്ഞു. തിരക്ക് നിയന്ത്രണവിധേയമാണെന്നും ഭക്തർക്ക് ദർശനത്തിന് തടസമുണ്ടാകില്ലെന്നും പൊലീസ് അറിയിച്ചു. നിലവിൽ 113 ആർ.എ.എഫുകാരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. അവധി ദിവസങ്ങളെ തുടർന്ന് ശബരിമലയിലുണ്ടായ വൻ തിരക്ക് പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി.