അട്ടപ്പാടി പുതൂർ ഇലവഴിച്ചിയിൽ രണ്ട് ആനക്കൊമ്പുകൾ,ആറ് നാടൻ തോക്കുകൾ ഉൾപ്പെടെ വിവിധതരത്തിലുള്ള ആയുധ ശേഖരങ്ങളുമായി മൂന്നുപേർ പിടിയിൽ ഒരാൾ ഓടി രക്ഷപെട്ടു.
അഗളി,ഇലവഴിച്ചി ,കൈതക്കുഴിയിൽ സിബി (58), മലപ്പുറം ,കപ്പക്കുന്നം മേലാറ്റൂർ സ്വദേശി അസ്കർ (36) മലപ്പുറം പാണ്ടിക്കാട് കൊപ്പത്ത് വീട്ടിൽ യൂസ്തസ് ഖാൻ (40)എന്നിവരാണ് അറസ്റ്റിലായത് . മണ്ണാർക്കാട്,പുതൂർ കാരത്തൂർ സ്വദേശി ഷെരീഫ് എന്ന അനിലാണ് ( 40 ) രക്ഷപ്പെട്ടത്.
സിബിയുടെ ഇലവഴിച്ചിയിലുള്ള വീട്ടിൽ ആനക്കൊമ്പുകൾ വില്പന നടത്താൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത് . തുടർന്നു നടത്തിയ പരിശോധനയിൽ ആറു നാടൻ തോക്കുകൾ കൂടാതെ പുലിയുടെയും കരടിയുടെയും പല്ലുകൾ, കാട്ടുപോത്തിന്റെ നെയ്യ്, പന്നിയുടെ തേറ്റകൾ, നായാട്ടിനുള്ള ഉപകരണങ്ങൾ, വെട്ടുകത്തികൾ തുടങ്ങിയവയും പിടിച്ചെടുത്തു.രക്ഷപ്പെട്ട പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പാലക്കാട് ഫ്ലയിങ്ങ് സ്ക്വാഡ് (വിജിലൻസ്) വിഭാഗവും അട്ടപ്പാടി റെയിഞ്ചും ഊർജ്ജിതമാക്കിയിരിക്കുകയാണ്.
പിടിയിലായ സിബി സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ്. ഫോറസ്റ്റ്,പൊലീസ്, എക്സൈസ് വകുപ്പുകളിൽ വിവിധ കേസുകളും ഇയാൾക്കെതിരെയുണ്ട്.