കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി ചാത്തന്നൂർ സ്വദേശി കെ.ആർ പദ്‌മകുമാർ പിടിയിലായിരിക്കുകയാണ്. കേരള പൊലീസിൻ്റെ നിർണായക ഇടപെടലിനെ തുടർന്നാണ് കേസിലെ ദുരുഹതകൾ ഓരോന്നായി അഴിയാൻ തുടങ്ങിയത്. രേഖാചിത്രവും ഒപ്പം തട്ടിക്കൊണ്ടുപോയ സമയത്ത് കുഞ്ഞിനെ യൂട്യൂബിൽ കാർട്ടൂൺ കാണിച്ചെന്ന വിവരവും പൊലീസിന് സഹായകരമായി.ആറുവയസുള്ള കുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിൽ വലിയ പരിമിധി ഉണ്ടെന്നിരിക്കെ രേഖാചിത്രത്തിനടക്കം വിവരങ്ങൾ ക്ഷമാപൂർവം ചോദിച്ചറിയുകയായിരുന്നു.
പ്രതി പിടിയിലായപ്പോൾ ആശ്ചര്യപ്പെടുത്തുന്ന സാമ്യതയാണ് രേഖാചിത്രവുമായി ഉണ്ടായത്.തന്നെ കാർട്ടൂൺ കാണിച്ചെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിവരം ശേഖരിച്ചു . തുടർന്ന്, കാർട്ടൂൺ ഏതാണെന്നത് അടക്കമുള്ള വിവരം നൽകി പൊലീസ് യൂട്യൂബ് കമ്പനിയുമായി ബന്ധപ്പെട്ടു. ഒറ്റ ദിവസംകൊണ്ട് മറുപടി ലഭിച്ചു.ഇതോടെ, കാർട്ടൂൺ കാണിച്ച ലാപ്ടോപിന്റെ ഐപി നമ്പർ കണ്ടെത്തുകയും ഇത് പ്രതികളിലേക്ക് വഴിതെളിയിക്കുകയുമുണ്ടായി. പൊലീസിന്റെ ക്രിയാത്മകമായ ഇടപെടലിനും രേഖാചിത്രം വരച്ച ദമ്പതികളായ സ്മിതക്കും ഷജിത്തിനും സോഷ്യൽ മീഡിയയിലടക്കം വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.