നവംബര്‍ 12നാണ് വടക്കന്‍ ഉത്തരാഖണ്ഡിലെ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 40 തൊഴിലാളികൾ കുടുങ്ങിയത്. അപകടം കഴിഞ്ഞ് 15 ദിവസം പിന്നിടുമ്പോഴും ഇതുവരെ കുടുങ്ങിക്കിടക്കുന്ന ഒരാളെപ്പോലും രക്ഷിക്കാൻ ആയിട്ടില്ല.
40 തൊഴിലാളികളില്‍ 15 പേര്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ളവരും എട്ടുപേര്‍ ഉത്തര്‍പ്രദേശ്, അഞ്ചു പേര്‍ ഒഡീഷ, നാലു പേര്‍ ബിഹാര്‍, മൂന്നു പേര്‍ പശ്ചിമബംഗാള്‍, ഒരാള്‍ ഹിമാചല്‍ പ്രദേശ്, രണ്ടു പേര്‍ വീതം ഉത്തരാഖണ്ഡ്, അസം എന്നിവടങ്ങളില്‍ നിന്നുള്ളവരുമാണ്.
തുരങ്കപാതയ്ക്ക് സമീപത്ത് മണ്ണിടിഞ്ഞതാണ് തുരങ്കം തകരാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.പുലര്‍ച്ച 5.30 ന് അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാസേന എത്തിയിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഒരു പൈപ്പ് കടത്തി തൊഴിലാളികളുമായി സംസാരിക്കാനുള്ള സംവിധാനമൊരുക്കി. വോക്കി ടോക്കി വഴി തൊഴിലാളികളുമായുള്ള ആശയവിനിമയം സാധ്യമാക്കി. അവിടെ ഓക്‌സിജന്‍ കുറവാണ്. കടലപോലുള്ള ആഹാരസാധനങ്ങൾ തൊഴിലാളികൾക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്.
75 പൊലീസ് ഉദ്യോഗസ്ഥര്‍, 25 അഗ്നിരക്ഷാ സേനാംഗങ്ങള്‍, പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയുടെ ഒരു പ്ലറ്റൂണ്‍, എസ് ഡി ആർ എഫ് -ല്‍ നിന്ന് 25 പേര്‍, എൻ ഡി ആർ എഫ് ല്‍ നിന്ന് 35 പേര്‍, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ നിന്ന് 25 പേര്‍ എന്നിങ്ങനെയാണ് രക്ഷാപ്രവർത്തകർ.
4,531 മീറ്റര്‍ നീളമുള്ള സില്‍ക്യാര ടണല്‍ കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രാലയത്തിന്റെ കീഴിലുള്ള ചാര്‍ധാം പദ്ധതിയുടെ ഭാഗമാണ്.853.79 കോടി രൂപ മുടക്കി നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ നവയുഗ എഞ്ചിനീയറിംഗ് കമ്പനിയാണ് ടണൽ നിര്‍മിക്കുന്നത്.
ചാര്‍ ധാം തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് പാത നിര്‍മിക്കുന്നത്. അപകടസാധ്യതയേറിയതും മണ്ണിടിച്ചിലിനു സാധ്യതയുള്ളതുമായ കുത്തനെയുള്ള മലയോര മേഖലയാണ് ഇവിടെയുള്ളത്. ഇടുങ്ങിയ റോഡുകള്‍ ഒഴിവാക്കി തീര്‍ഥാടകരുടെ യാത്രാസമയം ഒരു മണിക്കൂറോളം ലാഭിക്കാന്‍ വേണ്ടിയാണ് തുരങ്ക നിർമാണം തുടങ്ങിയത്.
രക്ഷാ പ്രവർത്തനത്തിന്റെ 300 മണിക്കൂറുകൾ പിന്നിടുമ്പോഴും രാജ്യം കാത്തിരിക്കുകയാണ് ആ ശുഭ വാർത്തയ്ക്കായി.